കൊച്ചി: കോർപറേഷന് കീഴിൽ കണ്ടിജന്റ് ജോലി ചെയ്യുന്ന ദിവസവേതന (ഡി.എൽ.ആർ) ജീവനക്കാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. വിവിധ സർക്കിളുകളിലുള്ളവരുടെ പട്ടിക പത്തുദിവസത്തിനകം തയ്യാറാക്കി നൽകാൻ മേയർ എം. അനിൽകുമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തുടർന്ന് ഇത് സർക്കാറിന് സമർപ്പിക്കും.
പത്തും പതിനഞ്ചും വർഷം പരിചയ സമ്പത്തുള്ള ഡി.എൽ.ആർ ജീവനക്കാരുള്ളപ്പോൾ ഒരു വർഷം മുമ്പ് എംപ്ലോയ്മന്റെ് എക്സ്ചേഞ്ച് വഴി നിയമനം നൽകിയ കണ്ടിജന്റ് ജീവനക്കാർക്ക് സ്ഥിരനിയമനം നൽകിയത് സംബന്ധിച്ച് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് തീരുമാനം. 140 പേരെയാണ് ഇത്തരത്തിൽ സ്ഥിരപ്പെടുത്താൻ കൗൺസിൽ തീരുമാനിച്ചത്. 2010ല്‍ ടോണി ചമ്മണി മേയറായിരുന്ന കാലത്തും പിന്നാലെ സൗമിനി ജെയിന് മേയറായ കാലത്തുമായി ദിവസവേതനക്കാരായ 776 പേര്‍ക്ക് സ്ഥിരം നിയമനം നല്‍കിയിരുന്നു.
ഹൈകോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു നിയമനം. തുടര്‍ന്നുള്ള നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. പിന്നീടും കൗണ്‍സിലര്‍മാര്‍ വഴി ഒട്ടേറെ പേരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിച്ചുപോരുന്നു.ഇതിനിടെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജോലി ചെയ്തുവന്നിരുന്ന 140 കണ്ടിജന്റ്സ് ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ കഴിഞ്ഞ കൗണ്‍സില്‍ തീരുമാനമെടുത്തു.ഇതിനെതിരെ കൗണ്‍സിലര്‍മാര്‍ വഴിയും മറ്റും ജോലി ചെയ്തുവന്നിരുന്ന 121 പേര് കോടതിയെ സമീപിച്ചു. സ്ഥിര നിയമനത്തിന് ഇവര്‍ക്കും അര്‍ഹതയുണ്ടെന്ന് പ്രതിപക്ഷാംഗമായ എം.ജി. അരിസ്റ്റോട്ടിൽ ചൂണ്ടിക്കാട്ടി. പാവപ്പെട്ട തൊഴിലാളികളാണ് കണ്ടിജന്റ് ജീവനക്കാരായി സേവനമനുഷ്ഠിക്കുന്നതെന്നും കാഷ്വൽ ലേബർ ലിസ്റ്റിലെ ഒഴിവിൽ ഇവരെ ഉൾപ്പെടുത്തുന്നതിന് കോർപറേഷൻ എതിരല്ലെന്നും മേയർ പറഞ്ഞു.
കോർപറേഷൻ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഈ മാസം 28ന് നടന്നേക്കും. കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് ‘മാധ്യമം’ തിങ്കളാഴ്ച നൽകിയ വാർത്ത കൗൺസിലിൽ ചർച്ചയായി. പ്രതിപക്ഷമാണ് കെട്ടിടത്തിന്റെ സ്ട്രക്ചറൽ സ്റ്റെബിലിറ്റിയെ കുറിച്ചുള്ള ആശങ്ക ഉന്നയിച്ചത്. നിർമാണത്തിൽ രാഷ്ട്രീയം കാണരുതെന്നും നിർമാണ പ്രവൃത്തികൾ അതിവേഗം നടന്നുകൊണ്ടിരിക്കുകയാണെന്നും മേയർ അറിയിച്ചു. 28ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ ബ്രഹ്മപുരത്തെ സി.ബി.ജി പ്ലാന്റ് ഉദ്ഘാടനം ചെയ്യാനെത്തുന്നുണ്ട്. അതിന്റെ കൂടെ ഉദ്ഘാടനം നടന്നേക്കുമെന്ന സൂചനയാണ് മേയർ നൽകിയത്.
സുഭാഷ് ബോസ് പാർക്കിൽ പുതുതായി നിർമിച്ച റീഡിങ് റൂമിന് പ്രഫ. എം.കെ. സാനുവിന്റെ പേര് നൽകാൻ കൗൺസിൽ തീരുമാനിച്ചു. മലയാളിയുടെ രാഷ്ട്രീയ സാംസ്കാരിക ജീവിതത്തിന് ദിശാബോധം പകർന്ന എം.കെ. സാനു ആഗസ്റ്റ് രണ്ടിനാണ് അന്തരിച്ചത്. എഴുത്തുകാരൻ, അധ്യാപകൻ, പ്രഭാഷകൻ, പൊതുപ്രവർത്തകൻ എന്നീ നിലകളിൽ നൽകിയ വിലമതിക്കാനാകാത്ത സംഭാവനകൾക്കുള്ള ആദരവ് കൂടിയാണ് സാനുവിന്റെ പേരിലുള്ള റീഡിങ് റൂം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.