അപകടാവസ്ഥയിലായ പേട്ട പാലം മാത്യു കുഴൽനാടൻ എം.എൽ.എ സന്ദർശിക്കുന്നു
പേട്ട പാലം അപകടാവസ്ഥയിൽ; പൊതുമരാമത്ത് വകുപ്പിനോട് റിപ്പോർട്ട് തേടി എം.എൽ.എ
മൂവാറ്റുപുഴ: അപകടാവസ്ഥയിലായ പേട്ട പാലത്തിന്‍റെ നിലവിലെ അവസ്ഥ വിലയിരുത്തി റിപ്പോർട്ട് തയാറാക്കി നൽകാൻ മാത്യു കുഴൽ നാടൻ എം.എൽ.എ പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് നിർദേശം നൽകി. പേട്ട പാലത്തിന്‍റെ അപകടാവസ്ഥ സംബന്ധിച്ച് തിങ്കളാഴ്ച ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്ന് എം.എൽ.എ തിങ്കളാഴ്ച രാവിലെ പാലം സന്ദർശിച്ചു.
പാലത്തിന്റെ നിലവിലെ സ്ഥിതി മനസ്സിലാക്കിയ എം.എൽ.എ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് റിപ്പോർട്ട് നൽകാൻ കേരള പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തോട് ആവശ്യപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനോട് തുടർ നടപടികൾ അടിയന്തിരമായി സ്വീകരിക്കാനും ആവശ്യപ്പെട്ടു.
ഇവർ സ്ഥലം സന്ദർശിച്ച് പാലത്തിന്റെ നിലവിലെ അവസ്ഥ വിലയിരുത്തും. ഇതിന് ശേഷം റിപ്പോർട്ട് തയാറാക്കി സർക്കാറിന് നൽകും. പാലവുമായി ബന്ധപ്പെട്ട് തുടർ നടപടികൾ ഇതിന് ശേഷം സ്വീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു.
മൂവാറ്റുപുഴ പുനലൂർ ഹൈവേയിലാണ് പാലം സ്ഥിതി ചെയ്യുന്നത്. പാലത്തിന് അടിയിലൂടെയാണ് കാവുംപടി-പേട്ട റോഡ് കടന്നുപോകുന്നത്. താഴെയുള്ള റോഡിലൂടെയും മുകളിലെ ഹൈവേയിലൂടെയും ദിനംപ്രതി ആയിരക്കണക്കിന് പേരാണ് യാത്ര ചെയ്യുന്നത്. ആരക്കുഴ റോഡിനെയും ഇതുവഴിയാണ് ബന്ധിപ്പിക്കുന്നത്.
ഇരു വശങ്ങളിലും കരിങ്കൽ ഭിത്തികൾ നിർമിച്ചാണ് പാലം ബന്ധിപ്പിച്ചിരിക്കുന്നത്. പേട്ട ഭാഗത്തേക്കുള്ള പ്രധാന റോഡാണ് പാലത്തിന്റെ താഴെയുള്ളത്. നിരവധി വീടുകളും മറ്റു സ്ഥാപനങ്ങളും ഇവിടെയുണ്ട്. നൂറുകണക്കിന് ആളുകളാണ് ഇവിടേക്ക് പോകാനായി പാലത്തിന്റെ താഴെയുള്ള റോഡ് ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.