കൊച്ചി: മധ്യവേനലവധിയിലാണ് വിദ്യാർഥികൾ. ഒരുമാസം കൂടി കഴിയുന്നതോടെ വിദ്യാലയങ്ങൾ തുറക്കുകയും കലാലയങ്ങൾ സജീവമാകുകയും ചെയ്യും. പുതിയ കൂട്ടുകാർ അക്ഷരമുറ്റത്തേക്ക് വീണ്ടും കടന്നെത്തും. അവരെ സ്നേഹത്തോടെ സ്വീകരിക്കുന്ന മുതിർന്ന വിദ്യാർഥികളുള്ള അന്തരീക്ഷം യാഥാർഥ്യമാക്കുകയെന്നത് അനിവാര്യമാണ്.
കഴിഞ്ഞ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഉയർന്നുകേട്ട റാഗിങ് കേസുകൾ ഇത്തവണയുണ്ടാകാതിരിക്കാൻ പ്രത്യാശിക്കാം. റാഗിങ് എന്ന പേരിലോ അല്ലാതെയോ പല കാമ്പസുകളിലും ജൂനിയർ വിദ്യാർഥികൾ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യങ്ങളുണ്ട്.
റാഗിങ് നടന്നതായി തെളിയിക്കപ്പെട്ടാൽ രണ്ടുവർഷം വരെ തടവും 10,000 രൂപ വരെ പിഴയും ശിക്ഷ ലഭിക്കും. കുറ്റകൃത്യത്തിൽ പങ്കെടുത്തവരും പ്രോത്സാഹിപ്പിക്കുന്നവരും കുറ്റക്കാരാണെന്ന് തിരിച്ചറിയണം. യു.ജി.സി നിർദേശം അനുസരിച്ച് രണ്ടരലക്ഷം രൂപ വരെ റാഗിങ് നടത്തിയവരിൽനിന്ന് പിഴയായി ഈടാക്കാം.
ഓർക്കുക, ഇവയെല്ലാം റാഗിങ്ങാണ്
- റാഗിങ് നടത്താൻ പ്രേരിപ്പിക്കുക, സഹായിക്കുക.
- റാഗിങ്ങിന് കുറ്റകരമായ ഗൂഢാലോചന നടത്തുക.
- റാഗ് ചെയ്യാൻ നിയമവിരുദ്ധമായി കൂട്ടം കൂടുകയും ലഹളയുണ്ടാക്കുകയും ചെയ്യുക.
- റാഗിങ്ങിനുവേണ്ടി പൊതുശല്യമുണ്ടാക്കുക.
- ഒരു വ്യക്തിയുടെ മാന്യതക്കും ധാർമികതക്കും റാഗിങ് വഴി ഭംഗമുണ്ടാക്കുക.
- ശാരീരികമായ മുറിവുണ്ടാക്കുകയോ മുറിവിനോ അതുപോലുള്ള പരിക്കിനോ ഇടയാക്കുക.
- തെറ്റായ വിലക്കുകളും നിയന്ത്രണങ്ങളും സൃഷ്ടിക്കുക.
- മറ്റു രീതിയിലുള്ള നിരോധനങ്ങൾ റാഗിങ്ങിന്റെ പേരിൽ നടപ്പാക്കുക.
- കുറ്റകരമായ ബലപ്രയോഗം നടത്തുക.
- ലൈംഗികമായ പീഡനം അല്ലെങ്കിൽ സ്വാഭാവികമല്ലാത്ത അപമാന പ്രവർത്തനം.
- അപഹരണം, കവർച്ച, ബലപ്രയോഗം.
- കുറ്റകരമായ കടന്നുകയറ്റം.
- ഒരാളുടെ സ്വഭാവഹത്യ.
- വിരട്ടൽ, ഭയപ്പെടുത്തൽ.
- മുകളിൽപറഞ്ഞ ഏതെങ്കിലുമോ എല്ലാമോ ആയ കുറ്റകൃത്യങ്ങൾ ഒരു ഇരക്കെതിരെ പ്രയോഗിക്കുക.
- ശാരീരികമോ മാനസികമോ ആയ പീഡനം.
- റാഗിങ് എന്ന പേരിൽ അറിയപ്പെടുന്ന മറ്റേതൊരു കുറ്റകൃത്യവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.