നഗരത്തിൽ തലങ്ങും വിലങ്ങും തൂങ്ങിക്കിടക്കുന്ന കേബിളുകൾ
കൊച്ചി: നഗരത്തിൽ തലങ്ങും വിലങ്ങും തൂങ്ങിക്കിടക്കുന്ന കേബിളുകൾക്ക് ഇനി ആയുസ്സില്ല. ഇത്തരത്തിൽ അനധികൃതമായും അലക്ഷ്യമായും സ്ഥാപിച്ചിട്ടുള്ള കേബിളുകൾ നീക്കാനൊരുങ്ങുകയാണ് കോർപറേഷൻ അധികൃതർ. അലക്ഷ്യമായി സ്ഥാപിച്ചിട്ടുള്ള കേബിളുകളും അനുമതി ലഭ്യമാകാതെ സ്ഥാപിച്ചിട്ടുള്ള കേബിളുകളും അപകടം വരുത്തുന്നത് മുന്നിൽ കണ്ടുകൊണ്ടാണ് അധികൃതരുടെ നീക്കം. ഇതിനായി പ്രത്യേക ആക്ഷൻ ഡ്രൈവും സംഘടിപ്പിക്കുന്നുണ്ട്. വെള്ളി, ശനി ദിവസങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുക. പള്ളിമുക്ക് സിഗ്നൽ ജങ്ഷൻ മുതൽ മനോരമ ജങ്ഷൻ വരെയുള്ള പ്രദേശത്താണ് ആക്ഷൻ ഡ്രൈവിന്‍റെ ആദ്യഘട്ടം നടക്കുകയെന്ന് ടൗൺ പ്ലാനിങ് സൂപ്രണ്ട് അറിയിച്ചു. ഇത്തരത്തിൽ അനധികൃതവും അപകടകരവുമായ കേബിളുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് കോർപറേഷൻ അധികൃതർ നിർദേശിച്ചു. അപകടാവസ്ഥയിലുള്ളതുമായ കേബിളുകൾ കാരണം സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് ഉത്തരവാദിത്വം ബന്ധപ്പെട്ട കേബ്ൾ സ്ഥാപനങ്ങൾക്കാണ്. നഗരത്തിൽ കേബിളുകൾ കുരുങ്ങിക്കിടക്കുന്നതും തൂങ്ങിക്കിടക്കുന്നതും പലപ്പോഴും അപകടം ക്ഷണിച്ചുവരുത്താറുണ്ട്.
ഇരുചക്ര വാഹന യാത്രികരും കാൽനടക്കാരുമാണ് ഏറെയും അപകടത്തിൽ പെടുന്നത്. മഴക്കാലമായതോടെ ദുരിതംവർധിച്ചിരിക്കുകയാണ്. പലയിടത്തും പോസ്റ്റുകളിൽനിന്ന് മീറ്ററുകണക്കിന് കേബിളുകൾ ചുരുട്ടിയിട്ടതു മൂലം സമീപത്തു കൂടി നടക്കാൻ പോലുമാവാത്ത സ്ഥിതിയുണ്ട്. രാത്രിയിലാണ് അപകടങ്ങൾ വർധിക്കുന്നത്. വൈദ്യുതി കേബിളിനു പുറമേ, സ്വകാര്യ കമ്പനികളുടെ കേബിളുകളും പലയിടത്തും തിങ്ങിനിറഞ്ഞുനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കോർപറേഷന്‍റെ പുതിയ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.