കൊച്ചി: നാൾക്കുനാൾ ചൂട് വർധിച്ചുകൊണ്ടിരിക്കുകയാണ്. വേനൽക്കാലമെത്തും മുമ്പേ വേനൽപോലെ ജനം വെയിലത്തുരുകുന്നു. ചൂടുകൂടുമ്പോൾ ചൂടിനെതിരെ മാത്രമല്ല പ്രതിരോധമൊരുക്കേണ്ടത്; ചൂടിനൊപ്പം വിരുന്നെത്തുന്ന രോഗങ്ങളെക്കൂടിയാണ്. പനി, വയറിളക്കം തുടങ്ങി വേനൽരോഗങ്ങൾ പിടിപെടുന്നവരുടെ എണ്ണവും ഉയർന്നുകൊണ്ടിരിക്കുകയാണ്.
ചൂട് കുരു, സൂര്യാഘാതം, സൂര്യാതപം, പേശിവലിവ്, ചർമരോഗങ്ങൾ, നേത്രരോഗങ്ങൾ, ചിക്കൻപോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളും ചൂടുകാലത്ത് കൂടുതലായി കാണപ്പെടാറുണ്ട്. കുട്ടികളിലെ ക്ഷീണം, തളർച്ച, അമിത കരച്ചിൽ, ഭക്ഷണം കഴിക്കാൻ മടികാണിക്കൽ, മൂത്രത്തിന്റെ അളവ് കുറയൽ തുടങ്ങിയവയും ശ്രദ്ധിക്കണം.
രോഗാണുക്കളാൽ മലിനമാക്കപ്പെട്ട ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങൾ പകരുന്നത്. വേനലിൽ ശുദ്ധജലക്ഷാമം രൂക്ഷമാവുകയും കടകളിൽനിന്നും മറ്റും വേണ്ടത്ര വൃത്തിയില്ലാത്ത വെള്ളം കുടിക്കുകയും മറ്റും ചെയ്യുമ്പോഴാണ് വയറിളക്കം പൊതുവേ പിടിപെടുന്നത്. വയറിളക്ക രോഗങ്ങളിൽ ഗുരുതരമാകാവുന്ന ഒന്നാണ് കോളറ. കൂടുതൽ തവണ വയറിളകിപ്പോകുന്നതിനാൽ വളരെ പെട്ടെന്ന് നിർജലീകരണം സംഭവിച്ച് ഗരുതരാവസ്ഥയിലാകാനും മരണംവരെ സംഭവിക്കാനും സാധ്യതയുണ്ട്.
വയറിളക്കം പിടിപെട്ടാൽ ആരംഭത്തിൽതന്നെ പാനീയചികിത്സ തുടങ്ങുന്നത് വഴി രോഗം ഗുരുതരമാകാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവ ഇതിനായി ഉപയോഗിക്കാം. വയറിളക്ക രോഗമുള്ളപ്പോൾ ഒ.ആർ.എസിനൊപ്പം സിങ്ക് ഗുളിക കഴിക്കണം. ഇത് സർക്കാർ ആശുപത്രികളിലെല്ലാം ലഭ്യമാണ്. വയറിളക്കം ശ്രദ്ധയിൽപെട്ടാലുടൻ ഡോക്ടറെ കാണിക്കണം. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിലൂടെ വയറിളക്കരോഗങ്ങൾ തടയാൻ കഴിയും. നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ. ഭക്ഷണപാനീയങ്ങൾ തുറന്നുവെച്ചുപയോഗിക്കരുത്, ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കിണറുകളിൽ ക്ലോറിനേഷൻ നടത്തുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം.
ഫെബ്രുവരി ഒന്നുമുതൽ ആറുവരെ ആറു ദിവസത്തിനുള്ളിൽ ജില്ലയിൽ വയറിളക്കത്തിന് (അക്യൂട്ട് ഡയേറിയൽ ഡിസീസ്) ചികിത്സ തേടിയത് 777 പേരാണ്. നാൾക്കുനാൾ രോഗികളുടെ എണ്ണം വർധിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഫെബ്രുവരി ഒന്നിന് 98 പേരാണ് ചികിത്സ തേടിയത്.
ആറിന് 145 പേരും അഞ്ചിന് 168 പേരും ചികിത്സ തേടി. സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലെ മാത്രം കണക്കാണിത്. സ്വകാര്യ ആശുപത്രികളിലെത്തുന്നവർ കൂടിയാവുമ്പോൾ എണ്ണം ഇതിലും വർധിക്കും. പനിബാധിതരുടെ എണ്ണവും നാൾക്കുനാൾ വർധിക്കുകയാണ്. ഫെബ്രുവരി ആറിന് 518 പേരാണ് ഒ.പി വിഭാഗത്തിൽ ചികിത്സ തേടിയത്. അഞ്ചിന് 413 പേരും പനിക്ക് മരുന്നു തേടിയെത്തി. മഞ്ഞപ്പിത്തമുൾപ്പെടെ മറ്റു രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണവും വർധിക്കുകയാണ്. ഹെപറ്റൈറ്റിസ് എ രോഗികളുടെ എണ്ണവും കൂടുന്നുണ്ട്. അഞ്ചുദിവസത്തിനിടെ 36 കേസ് റിപ്പോർട്ട് ചെയ്തു.
അന്തരീക്ഷ താപനില പരിധിയിലേറെ ഉയർന്നാൽ ശരീരത്തിലെ താപനില നിയന്ത്രണ സംവിധാനം തകരാറിലാവുകയും ശരീരതാപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്ന സ്ഥിതിയാണ് സൂര്യാഘാതം (ഹീറ്റ്സ്ട്രോക്). ഉയർന്ന താപനില, വറ്റിവരണ്ട ശരീരം, കടുത്ത തലവേദന, തലക്കറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, അബോധാവസ്ഥ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. മരണത്തിലേക്കുവരെ നയിക്കാവുന്നതാണ് സൂര്യാഘാതം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.