ഹൈബി ഈഡൻ
കൊച്ചി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന എഫ്.സി.ആർ.എ നിയമ ഭേദഗതി തികച്ചും ന്യൂനപക്ഷ വിരുദ്ധവും ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത അധ്യായങ്ങളിൽ ഒന്നുമാണെന്ന് ഹൈബി ഈഡൻ എം.പി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സന്നദ്ധ സംഘടനകളുടെ ആസ്തികൾ പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നിയമ ഭേദഗതി. രാജ്യത്തിന്റെ വികസന മേഖലയിൽ ഒട്ടനവധി സംഭാവനകൾ ചെയ്ത ന്യൂനപക്ഷ സ്ഥാപനങ്ങളെ ഈ നിയമ ഭേദഗതി ഇല്ലാതാക്കും. ഇത് കേവലം ന്യൂനപക്ഷ അവകാശ പ്രശ്നമല്ല. മനുഷ്യാവകാശ ലംഘനമാണ്. വിയോജിപ്പിന്റെ സ്വരങ്ങളെ തുടച്ചുനീക്കുന്ന പ്രവർത്തനങ്ങളാണ് കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. നിയമ ഭേദഗതി നീക്കത്തിൽനിന്ന് സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും കത്ത് നൽകിയതായും ഹൈബി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിദേശ ഫണ്ട് സ്വീകരിക്കൽ നിയന്ത്രണ ബിൽ ഇന്ത്യയിലെ പാവപ്പെട്ടവരുടെയും സന്നദ്ധ സംഘടനകളുടെ കാരുണ്യ പ്രവര്‍ത്തനങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണെന്ന് അതിരൂപത സംരക്ഷണ സമിതി യോഗം വിലയിരുത്തി. ബി.ജെ.പി സര്‍ക്കാര്‍, ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിലുള്ള സംഘടനകളെ ലക്ഷ്യംവെച്ച് കരുനീക്കം നടത്തുകയാണ്. ഇത് ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്നതിൽ തര്‍ക്കമില്ല. ബി.ജെ.പി ക്രൈസ്തവ സഭകളുടെ പിന്തുണ കേരളത്തിൽ പ്രതീക്ഷിക്കുകയും വളരെ മുൻകൂട്ടി മുസ്ലിം വിരോധം ആളിക്കത്തിച്ച് പല മെത്രാന്മാരെയും ചാക്കിട്ട് പിടിക്കുകയും ചെയ്യുന്നതോടൊപ്പമാണ് സഭകളുടെ നടുവൊടിക്കുന്ന ബിൽ കൊണ്ടുവന്നിരിക്കുന്നത്. ഇത് ജനാധിപത്യ വ്യവസ്ഥിതിക്കും മതേതരത്വത്തിനും മനുഷ്യത്വത്തിനും എതിരാണെന്ന് അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.