പി.ആർ. ഷാജി
ഒഴുക്കിൽപെട്ട പിഞ്ചുകുഞ്ഞടക്കം മൂന്നുപേരെ രക്ഷിച്ചു; രക്ഷകനായ ഹോട്ടൽ ഉടമ പി.ആർ. ഷാജിക്ക് അഭിനന്ദനപ്രവാഹം
മൂവാറ്റുപുഴ: മൂവാറ്റുപുഴയാറ്റിലെ വെള്ളൂർക്കുന്നം പുളിക്കകടവിൽ ഒഴുക്കിൽപെട്ട മൂന്നംഗ കുടുംബത്തിന് രക്ഷകനായി പി.ആർ. ഷാജി. പേഴയ്ക്കാപ്പിള്ളി പുന്നോപടി കുന്നുംപുറത്ത് നിസാറും ഭാര്യയും സഹോദരിയുടെ പിഞ്ചുകുഞ്ഞുമാണ് ഞായറാഴ്ച രാവിലെ 10.30ഓടെ ഒഴുക്കിൽപെട്ടത്. മാതാവടക്കമുള്ള സ്ത്രീകൾ തുണി അലക്കുന്നതിനിടെ നാല് വയസ്സുള്ള കുഞ്ഞ് കാൽവഴുതി വീണ് ഒഴുക്കിൽപ്പെടുകയായിരുന്നു. കുഞ്ഞിനെ രക്ഷിക്കാൻ നിസാറും പിന്നാലെ ഭാര്യയും പുഴയിലേക്ക് ചാടി. നീന്തലറിയാത്ത ഇരുവരും ഒഴുക്കിൽപെടുകയായിരുന്നു. തൊട്ടടുത്ത് കുളികഴിഞ്ഞ് നിന്ന ഷാജി സംഭവം കണ്ട് പുഴയിലേക്ക് ചാടി ആദ്യം കുഞ്ഞിനെ കരക്കെത്തിച്ചു. അപ്പോഴേക്കും നിസാറും ഭാര്യയും മുങ്ങിതാഴ്ന്നിരുന്നു. ഇവരെയും ഏറെ ആയാസപ്പെട്ട് കരക്കെത്തിക്കുകയായിരുന്നു. വെള്ളൂർക്കുന്നം ഭാഗത്ത് കയവും അടിയൊഴുക്കുമുള്ള സ്ഥലമാണ് പുളിക്കക്കടവ്. നിസാറിനെ കരക്കെത്തിച്ചപ്പോഴേക്കും ഭാര്യ ഒഴുക്കിൽപ്പെട്ട് നൂറുമീറ്ററോളം താഴെ എത്തിയിരുന്നു. ഇവരെ രക്ഷപ്പെടുത്തി വള്ളിപ്പടർപ്പുകൾക്കിടയിലൂടെയാണ് കരക്കെത്തിച്ചത്. തുടർന്ന് മൂന്നുപേർക്കും പ്രാഥമിക ശുശ്രൂഷ നൽകിയശേഷമാണ് ഷാജി മടങ്ങിയത്.
ഷാജിയുടെ ധൈര്യവും അവസരോചിത ഇടപെടലുമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. മൂന്ന് ജീവനുകൾ രക്ഷപ്പെടുത്തിയ ഷാജിയെ നാട്ടുകാർ അഭിനന്ദിച്ചു. വെള്ളൂർക്കുന്നത്തെ കട്ടപ്പ ഹോട്ടൽ ഉടമയാണ് പേന്തിട്ടയിൽ ഷാജി. ഹോട്ടലിലെ രാവിലെയുള്ള ജോലികൾ തീർത്തശേഷം കുളിക്കാനെത്തിയതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.