കരിപ്പായി റോഡിൽ ലോറി ഇടിച്ച് തകർന്ന വൈദ്യുതി പോസ്റ്റ്
ഡ്രൈവർ മദ്യലഹരിയിൽ; കണ്ടയ്നർ ലോറി വൈദ്യുതി പോസ്റ്റ് തകർത്തു
കളമശ്ശേരി: ഇൻഡസ്ട്രിയൽ റോഡിൽ ഡ്രൈവർ മദ്യലഹരിയിൽ ഓടിച്ച കണ്ടെയ്നർ ലോറി വൈദ്യുതി പോസ്റ്റിടിച്ച് തകർത്തു. മുന്നോട്ടുനീങ്ങാൻ ശ്രമിക്കുന്നതിനിടെ തടയാൻ ശ്രമിച്ചയാളെ ആക്രമിച്ചു.
സൗത്ത് കളമശ്ശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഭാഗത്തുനിന്ന് വരികയായിരുന്ന കർണാടക രജിസ്‌ട്രേഷൻ ലോറിയാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തി അപകടം സൃഷ്ടിച്ചത്.
കരിപ്പായി റോഡിൽ ബുധനാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. സുന്ദരഗിരി റോഡിന് സമീപത്തെ വൈദ്യുതി പോസ്‌റ്റാണ് തകർത്തത്. തുടർന്ന് മുന്നോട്ടുനീങ്ങുന്നതിനിടെ തടയാൻ ശ്രമിച്ചയാളെ ആക്രമിച്ചതായി പരാതിയുയർന്നു. കളമശ്ശേരി പത്താം പിയ്യൂസ് ജങ്ഷനിലെത്തിയപ്പോൾ വണ്ടി നാട്ടുകാർ തടഞ്ഞിടുകയായിരുന്നു.
തടഞ്ഞിട്ട ലോറിയിൽനിന്ന് ഡ്രൈവർ മുത്തുരാജ് പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല. സ്ഥലത്തെത്തിയ പൊലീസ് ഏറെ പണിപ്പെട്ടിട്ടും ഡ്രൈവർ പുറത്തിറങ്ങാതെ ലോറിയുടെ ഇരുഡോറുകളും പൂട്ടി സീറ്റിൽ കിടന്നു.
ലോറി ഉടമയെയും മെക്കാനിക്കിനെയും എത്തിച്ച് രാത്രി 9.30ഓടെ ഡ്രൈവറെ പുറത്തിറക്കി. സംഭവത്തിൽ പ്രദേശത്തെ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.