കൊച്ചി: ക്ഷീണം, പനി, വയറുവേദന, ഛർദി, വയറിളക്കം, വിശപ്പില്ലായ്മ, ചൊറിച്ചിൽ, ശരീരഭാഗങ്ങളിൽ മഞ്ഞനിറം എന്നിങ്ങനെയൊക്കെ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ ആവശ്യമായ ചികിത്സ തേടണം. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നിരവധിയാളുകളാണ് മഞ്ഞപ്പിത്തം ബാധിച്ച് സമീപ ആഴ്ചകളിൽ ചികിത്സ തേടിയത്.
ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഏപ്രിൽ, മേയ് മാസത്തിനിടെ 176 പേരാണ് ഹെപ്പറ്റൈറ്റിസ്-എ ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. മേയിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച വരെ മാത്രം 37 പേർ ചികിത്സ തേടിയപ്പോൾ ഏപ്രിലിൽ 139 രോഗികളാണുണ്ടായിരുന്നത്.
ഒരുദിവസം തന്നെ 20 കേസുകൾ റിപ്പോർട്ട് ചെയ്ത സംഭവവും കഴിഞ്ഞ മാസമുണ്ടായിട്ടുണ്ട്. ചൂട് കൂടിയ സാഹചര്യമായതിനാൽ രോഗവ്യാപനത്തിൽനിന്ന് അകന്നുനിൽക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. സ്വയം ചികിത്സ നടത്താതെ ഗൗരവം ഉൾക്കൊണ്ട് ആരോഗ്യ കേന്ദ്രങ്ങളിലെത്തി മരുന്ന് വാങ്ങേണ്ടതും അത്യാവശ്യമാണ്. ഡോക്ടറുടെ നിർദേശങ്ങൾക്കനുസരിച്ച് മരുന്നുകൾ കഴിക്കണം.
അംഗീകൃതമല്ലാത്തതും ആവശ്യമില്ലാത്തതുമായ മരുന്നുകളുടെ ഉപയോഗം കരളിന്റെ പ്രവർത്തനം കൂടുതൽ വഷളാക്കും. ഹെപ്പറ്റൈറ്റിസ്-എ വൈറസ് മനുഷ്യന്റെ കരളിനെ ബാധിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗമാണിത്. ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും രോഗം പൂർണമായും ഭേദമാക്കാനാകും. അസുഖബാധിതർ ധാരാളം വെള്ളം കുടിക്കുകയും കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും വേണം.
ഹെപ്പറ്റൈറ്റിസ്-എ വൈറസ് ശരീരത്തെ ബാധിച്ചാൽ 80-95 ശതമാനം കുട്ടികളിലും 10-25 ശതമാനം മുതിർന്നവരിലും രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. രണ്ടുമുതൽ ആറാഴ്ച വരെ ഇടവേളയിലാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്. സാധാരണയായി 28 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാറുണ്ട്.
ക്ഷീണം, പനി, വയറുവേദന, ഓക്കാനം, ഛർദി, വയറിളക്കം, വിശപ്പില്ലായ്മ, ചൊറിച്ചിൽ, മഞ്ഞപ്പിത്തം (കണ്ണിലെ വെളുത്ത ഭാഗം, മൂത്രം, ത്വക്ക്, നഖങ്ങൾ എന്നിവ മഞ്ഞ നിറത്തിൽ ആവുക) എന്നിവയൊക്കെ രോഗ ലക്ഷണങ്ങളാണ്. പൊതുസ്ഥലങ്ങളിലെ മലമൂത്രവിസർജനം, മനുഷ്യവിസർജ്യത്താൽ മലിനമായ കുടിവെള്ളം എന്നിവ രോഗം നേരിട്ട് പകരാൻ കാരണമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.