10 കിലോ കഞ്ചാവ് പിടികൂടി
ആലുവ: ആലുവ എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥരും തിരുവനന്തപുരം ആർ.പി.എഫ് ക്രൈം ഇൻറലിജൻസ് സംഘവും ആലുവ ആർ.പി.എഫും സംയുക്തമായി ആലുവ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 10 കിലോ കഞ്ചാവ് പിടികൂടി. ഒരു ബാഗിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. വിപണിയിൽ ഇതിന് അഞ്ചുലക്ഷത്തോളം രൂപ വില വരും.
ആർ.പി.എഫ് തിരുവനന്തപുരം ഡിവിഷണൽ സെക്യൂരിറ്റി കമീഷണർ മുഹമ്മദ് ഹനീഫയുടെയും എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമീഷണർ ടി.എൻ. സുധീറിന്‍റെയും നിർദേശത്താൽ ആർ.പി.എഫ് ആലുവ ഇൻസ്പെക്ടർ എ.പി. വേണു, ക്രൈം ഇന്‍റലിജൻസ് സർക്കിൾ ഇൻസ്പെക്ടർ എ.ജെ. ജിപിൻ, എക്സൈസ് ആലുവ ഇൻസ്പെക്ടർ ടി.എസ്. പ്രമോദ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. വെള്ളിയാഴ്ച രാവിലെ മുതൽ ആലുവ റെയിൽവേ സ്റ്റേഷനിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ട്രെയിനുകളും മറ്റു ട്രെയിനുകളും യാത്രക്കാരുടെ സംശയാസ്പദമായ ബാഗുകളും പരിശോധിച്ചിരുന്നു. ഇതിനിടയിലാണ് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ വടക്കുഭാഗത്തെ റെയിൽവേ നടപ്പാലത്തിനടിയിൽ സിഗ്നൽ ബോക്സിൽ സംശയാസ്പദമായി ബാഗ് കണ്ടത്. അത് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. എന്നാൽ, പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പ്രതിയെക്കുറിച്ച് അന്വേഷണം നടത്തിവരുന്നു.
അസി. എക്സൈസ് ഇൻസ്പെക്ടർ എ.ബി. സജീവ് കുമാർ, ആർ.പി.എഫ് എ.എസ്.ഐ ജോർജ്, കെ.എസ്. സുരേന്ദ്രൻ, ഹെഡ് കോൺസ്റ്റബിൾ ജോസ്, ഡെപ്യൂട്ടി എക്സൈസ് കമീഷണർ സ്‌ക്വാഡ് അംഗമായ പ്രിവന്റീവ് ഓഫിസർ എം.എം. അരുൺ കുമാർ, എക്സൈസ് ഓഫിസർമാരായ ഒ.എസ്. ജഗദീഷ്, കെ.എസ്. പ്രശാന്ത്, വനിത ആർ.പി.എഫ് ഓഫിസർ അക്ഷിത, സിവിൽ എക്സൈസ് ഓഫിസർ രാഹുൽ കെ. ബാബു, ഡ്രൈവർ സി.ടി. പ്രദീപ് കുമാർ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.