മൂവാറ്റുപുഴ നഗരസഭ സെക്രട്ടറി എച്ച്. സിമിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ
മൂവാറ്റുപുഴ: ഒരു മാസത്തിലേറെയായി മൂവാറ്റുപുഴ നഗരസഭയിൽ നിലനിൽകുന്ന ചെയർപേഴ്സൺ, സെക്രട്ടറി പോര് വ്യാഴാഴ്ച നാടകീയ സംഭവങ്ങൾക്കിടയാക്കി. ഇരുവരും തമ്മിലുണ്ടായ വാദപ്രതിവാദങ്ങൾക്കൊടുവിൽ സെക്രട്ടറിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിനു പിന്നാലെ ഇരുവരും കടുത്ത ആരോപണങ്ങൾ ഉയർത്തി. ഭരണാനുകൂല സംഘടനയായ എൻ.ജി.ഒ അസോസിയേഷൻ സെക്രട്ടറിക്ക് എതിരെ രംഗത്തുവന്നപ്പോൾ, സെക്രട്ടറിയെ പിന്തുണച്ച് പ്രതിപക്ഷ കൗൺസിലർമാർ എത്തി.
കൗൺസിൽ പ്രമേയത്തെ തുടർന്ന് കഴിഞ്ഞ ദിവസം നഗരസഭ സെക്രട്ടറി എച്ച്. സിമിയെ കളമശേരി നഗരസഭയിലേക്ക് സ്ഥലം മാറ്റിയിരുന്നു. സ്ഥലം മാറിപോകുന്ന സെക്രട്ടറിക്ക് ബുധനാഴ്ച ജീവനക്കാർ യാത്രയയപ്പ്നൽകി. യോഗത്തിൽ ചെയർപേഴ്സനെതിരെ ഇവർ ആരോപണങ്ങൾ ഉന്നയിച്ചെന്നും ജീവനക്കാരെയും ചെയർപേഴ്സണെയും തമ്മിൽ തെറ്റിക്കാൻ ശ്രമിച്ചെന്നുമാണ് ചെയർപേഴ്സൺ അടക്കമുള്ളവരുടെ ആരോപണം. വ്യാഴാഴ്ച ചെയർപേഴ്സൺ ജീവനക്കാരുടെ യോഗം വിളിച്ചുചേർത്ത് സെക്രട്ടറിയുടെ നടപടികൾ വിശദീകരിച്ചു. ഇതിന് പിന്നാലെ വീണ്ടും സെക്രട്ടറി ജീവനക്കാരെ വിളിച്ചുചേർത്ത് തന്‍റെ ഭാഗം വിശദീകരിച്ചു. ഈ യോഗത്തിൽനിന്ന് ഒരു വിഭാഗം ജീവനക്കാർ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. അവർ സെകട്ടറിക്കെതിരെ നഗരസഭ ഓഫിസിനു മുന്നിൽ പ്രതിഷേധ യോഗം ചേർന്നു. ഇതിനിടെയാണ് സെക്രട്ടറി കുഴഞ്ഞുവീണത്.
സെക്രട്ടറിക്കെതിരെ എൻ.ജി.ഒ അസോസിയേഷൻ നഗരസഭ ഓഫിസിനു മുന്നിൽ പ്രതിഷേധിക്കുന്നു
ചെയർപേഴ്സൻ വ്യക്തിപരമായി അവഹേളിച്ചെന്ന് സെക്രട്ടറി
മൂവാറ്റുപുഴ: നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്‍റണിക്കെതിരെ ആരോപണവുമായി നഗരസഭ സെക്രട്ടറി. ചെയർപേഴ്സൻ വിളിച്ചുചേർത്ത ജീവനക്കാരുടെ യോഗത്തിൽ തന്നെ വ്യക്തിപരമായി അവഹേളിച്ചെന്നാണ് സെക്രട്ടറി ആരോപിക്കുന്നത്. കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി. ദിവ്യ, നവീൻ ബാബുവിനെതിരെ നടത്തിയ ആരോപണങ്ങൾക്ക് സമാനമായ സംഭവമാണ് വ്യാഴാഴ്ച നഗരസഭയിൽ ഉണ്ടായതെന്നും സെക്രട്ടറി പറഞ്ഞു.
തനിക്കോ തന്‍റെ കുടുംബത്തിനൊ എന്തെങ്കിലും സംഭവിച്ചാൽ നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി, സ്ഥിരംസമിതി അധ്യക്ഷരായ ജിനു ആൻറണി, സി.എം. ഷുക്കൂർ എന്നിവരായിരിക്കും ഉത്തരവാദികളെന്നും സെക്രട്ടറി എച്ച്. സിമി പ്രതികരിച്ചു. ആശുപത്രിയിൽ കഴിയുന്ന നഗരസഭാ സെക്രട്ടറിക്ക് പിന്തുണയുമായി എൽ.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാരും പാർട്ടി ഭാരവാഹികളും ആശുപത്രിയിലെത്തി.
മൂവാറ്റുപുഴ: നഗരസഭയുടെ ഭരണനിർവഹണത്തിൽ സെക്രട്ടറി തുടർച്ചയായി ഗുരുതര വീഴ്ചകൾ വരുത്തുകയും കൗൺസിലിനെയും ചെയർപേഴ്സണെയും തെറ്റിദ്ധരിപ്പിക്കുന്ന നിലപാടുകൾ സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നഗരസഭാ കൗൺസിൽ സെക്രട്ടറിക്കെതിരെ പ്രമേയം പാസാക്കിയതെന്ന് ചെയർപേഴ്സൺ ജോയ്സ് മേരി ആന്‍റണി പറഞ്ഞു.
ഭരണപരമായ വിഷയങ്ങളിൽ കൗൺസിലിന്റെ തീരുമാനങ്ങൾ മാനിക്കാതെയും ജനപ്രതിനിധികളുടെ അവകാശങ്ങളെ അവഗണിച്ചും പ്രവർത്തിച്ച നടപടി നഗരസഭയുടെ സുഗമമായ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. ഇതിനെ തുടർന്ന് നഗരസഭാ ജീവനക്കാരെ മുൻനിർത്തി ഇടതുപക്ഷവുമായി ചേർന്ന് സെക്രട്ടറിയെ സംരക്ഷിക്കുന്ന തരത്തിൽ സമരനാടകം സംഘടിപ്പിച്ചു. നഗരസഭയുടെ അന്തസ്സും ഭരണസംവിധാനത്തിന്റെ വിശ്വാസ്യതയും സംരക്ഷിക്കുന്നതിനാണ് കൗൺസിൽ നിയമാനുസൃതമായി പ്രമേയം പാസാക്കിയത്. ജനങ്ങളുടെ താൽപര്യവും നഗരസഭയുടെ സുഗമമായ പ്രവർത്തനവും മുൻനിർത്തി തുടർന്നും ഉത്തരവാദിത്തത്തോടെയും നിയമപരമായും പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.