മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി ആർ.ഡി ഓഫിസിൽ ഭൂമി തരംമാറ്റലിൽ അദാലത് സംഘടിപ്പിച്ചു. ഫോർട്ട്കൊച്ചി സബ് കലക്ടർ പി. വിഷ്ണുരാജിന്‍റെ നേതൃത്വത്തിലാണ് അദാലത് സംഘടിപ്പിച്ചത്. നേരിട്ടെത്തിയ 270ഓളം അപേക്ഷകൾക്ക് പുറമെ 250ഓളം അപേക്ഷകൂടി തീർപ്പാക്കി. ഇതോടെ വ്യാഴാഴ്ച മാത്രം അഞ്ഞൂറിലേറെ അപേക്ഷയിലാണ് തീരുമാനമെടുത്തത്. കഴിഞ്ഞ ജനുവരിയിൽ അദാലത് സംഘടിപ്പിച്ച് എഴുന്നൂറോളം അപേക്ഷയിൽ തീർപ്പ് കൽപിച്ചിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭൂമി തരം മാറ്റത്തിനുള്ള അപേക്ഷ ലഭിക്കുന്ന ആർ.ഡി ഓഫിസാണ് ഫോർട്ട്കൊച്ചി. 2020ൽ ലഭിച്ച അപേക്ഷകളിൽ തീർപ്പ് കൽപിക്കാനാണ് അദാലത് സംഘടിപ്പിച്ചത്. ഫെബ്രുവരി 26ന് അദാലത് നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും ജീവനക്കാരിൽ ചിലർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെത്തുടർന്ന് മൂന്നാം തീയതിയിലേക്ക് മാറ്റുകയായിരുന്നു. സംസ്ഥാനത്ത് ഭൂമി തരംമാറ്റൽ അപേക്ഷകളിൽ അതിവേഗം തീർപ്പാക്കൽ ദൗത്യത്തിന്‍റെ ഭാഗമായി ഫോർട്ട്കൊച്ചിയിലേക്ക് ഒരു ജൂനിയർ സൂപ്രണ്ടിനെ നിയമിച്ചിട്ടുണ്ടെങ്കിലും ഓഫിസിൽ ചാർജെടുത്തിട്ടില്ല. ജീവനക്കാരുടെ കുറവ് ഇവിടെ പ്രശ്നമാണെങ്കിലും ജില്ല കലക്ടർ കൂടുതൽ സ്കാനറും കമ്പ്യൂട്ടറുകളും അനുവദിച്ചതുമൂലം നടപടികൾ വേഗത്തിലാക്കാൻ കഴിഞ്ഞു. തണ്ണീർത്തട സംരക്ഷണ നിയമം പൂർണമായും നടപ്പാക്കിക്കൊണ്ടുതന്നെ ജനങ്ങൾക്ക് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഫോർട്ട്കൊച്ചി സബ് കലക്ടർ പി.വിഷ്ണുരാജ് പറഞ്ഞു. ക്ലാർക്ക്മാരെയും ഭൂമി തരംമാറ്റൽ അപേക്ഷകളിൽ തീർപ്പ് കൽപിക്കാൻ നിയമിക്കുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പായാൽ എത്രയും പെട്ടെന്ന് കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ പ്രശ്നപരിഹാരം കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരും ജനങ്ങളും. പറവൂർ സ്വദേശിയായ മത്സ്യത്തൊഴിലാളി ഭൂമി തരംമാറ്റൽ അപേക്ഷയിൽ തീരുമാനത്തിന് കാലതാമസമെടുത്തതോടെ ജീവനൊടുക്കിയത് ഏറെ വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.