ജി.പ്രിയങ്ക
കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനമായ കൊട്ടിക്കലാശത്തിന്റെ സമയപരിധി വൈകീട്ട് ആറു വരെയാണെന്നും ഇക്കാര്യം കർശനമായി പാലിക്കണമെന്നും ജില്ല കലക്ടർ ജി. പ്രിയങ്ക നിർദേശിച്ചു. അതിനു ശേഷം ഒരു വിധത്തിലുമുള്ള പരസ്യ പ്രചാരണവും ജില്ലയിൽ അനുവദിക്കാൻ പാടില്ലെന്ന് ജില്ല ഇലക്ഷൻ ഓഫിസർ കൂടിയായ കലക്ടർ ബന്ധപ്പെട്ടവർക്കു നിർദേശം നൽകി.
പരസ്യപ്രചാരണം അവസാനിച്ച ശേഷമുള്ള 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണത്തിന്റേതാണ്. ഈ സമയത്ത് പ്രകടനങ്ങളോ മൈക്ക് കെട്ടിയുള്ള പ്രചാരണങ്ങളോ പാടില്ല. നിശ്ചയിച്ച സമയം കഴിഞ്ഞാൽ ഉച്ചഭാഷിണികൾ ഉപയോഗിക്കാനും പാടില്ല. വാഹന പ്രചാരണങ്ങളും അവസാനിപ്പിക്കണം.
മണ്ഡലത്തിലെ വോട്ടർമാരല്ലാത്ത രാഷ്ട്രീയ പ്രവർത്തകർ കൊട്ടിക്കലാശം കഴിഞ്ഞാലുടൻ മണ്ഡലം വിട്ടു പോകേണ്ടതാണ്. കൊട്ടിക്കലാശത്തോടനുബന്ധിച്ച് വിവിധ പാർട്ടികൾ ഒരേ സ്ഥലത്ത് കേന്ദ്രീകരിക്കുന്നത് സംഘർഷത്തിന് കാരണമാകാതിരിക്കാൻ പൊലീസ് നിർദേശിക്കുന്ന റൂട്ടുകളും സമയവും പാലിക്കണം.
സമൂഹ മാധ്യമങ്ങൾ വഴിയോ ടി.വി ചാനലുകൾ വഴിയോ വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള പരസ്യങ്ങളോ പ്രചാരണങ്ങളോ ഈ 48 മണിക്കൂർ സമയത്ത് പാടില്ലെന്നും കലക്ടർ അറിയിച്ചു. വോട്ടെടുപ്പ് അവസാനിക്കുന്ന സമയം വരെയുള്ള 48 മണിക്കൂർ മദ്യ നിരോധനവും ഏർപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.