ചൂരക്കോട് ബൈപാസിൽ അപകടക്കുഴി

കിഴക്കമ്പലം: പുത്തന്‍കുരിശ് പൊതുമരാമത്ത് ഡിവിഷന് കീഴിലെ പി.പി റോഡ് സൂപ്പറാണ്. ഒറ്റക്കുഴി മാത്രം, അതാകട്ടെ മരണക്കുഴിയാണ്. കുമ്മനോട് ചൂരക്കോട് ബൈപാസി‍ൻെറ തുടക്കത്തിലാണ് പി.പി റോഡിലെ ഈ കുഴി. പരാതിപറഞ്ഞ് യാത്രക്കാരും പ്രദേശവാസികളും മടുത്തു. ഈ ഒറ്റക്കുഴി നന്നാക്കാതെ റോഡിലെ യാത്രക്കാരുടെ ജീവന്‍കൊണ്ട് പന്താടുകയാണ് പൊതുമരാമത്ത് വകുപ്പ്. ചേലക്കുളത്ത് തുടങ്ങി പത്താംമൈലില്‍ കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലേക്ക് കയറുന്നിടം വരെയാണ് പി.പി റോഡ് പുത്തന്‍കുരിശ് ഡിവിഷന് കീഴില്‍വരുന്നത്. അതില്‍ ചൂരക്കോടിലെ കുഴിയുടെ ഇരുവശത്തും റോഡ് സൂപ്പറായതാണ് അപകടങ്ങള്‍ക്ക് പ്രധാനകാരണം. ഗട്ടറില്ലാത്ത ഇരുഭാഗത്തുനിന്നും പാഞ്ഞുവരുന്ന വാഹനങ്ങള്‍ ചൂരക്കോട് വളവിലെത്തുമ്പോള്‍ കുഴിയില്‍ ചാടാതിരിക്കാന്‍ പെട്ടെന്ന് വെട്ടിച്ചുമാറ്റുന്നതോടെ പിന്നില്‍നിന്ന്​ വരുന്ന വാഹനങ്ങള്‍ ഇടിച്ചും വെട്ടിച്ച് മാറ്റുമ്പോള്‍ മറിഞ്ഞും തൊട്ടടുത്ത വീടി‍ൻെറ മതിലില്‍ ഇടിച്ചും നിരവധി അപകടങ്ങളാണ് ദിവസവും ഉണ്ടാകുന്നത്. മേതല സ്വദേശിയായ സ്കൂട്ടര്‍ യാത്രക്കാരനായ യുവാവാണ് അർധരാത്രി കുഴിയില്‍ വീണത്. സ്കൂട്ടര്‍ നിയന്ത്രണം തെറ്റി തൊട്ടടുത്ത മതിലില്‍ ഇടിച്ച് സാരമായി പരിക്കുമേറ്റു. തൊട്ടടുത്ത വീട്ടിലുള്ളവര്‍ യാത്രക്കാരന്റെ കരച്ചില്‍ കേട്ട് സ്ഥലത്തെത്തി ഉടൻ കോലഞ്ചേരി ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ തിരിച്ചുകിട്ടി. ഇതൊക്കെയാണ് അവസ്ഥയെങ്കിലും അധികൃതര്‍ അനങ്ങാപ്പാറ നയം തുടരുകയാണ്. റോഡിന്റെ ദുര്‍ഗതി സംബന്ധിച്ച് ആഗസ്റ്റ് 27 ന് നാട്ടുകാര്‍ പി.ഡബ്ല്യു.ഡി ഫോര്‍ യൂ ആപ്പില്‍ പരാതി നല്‍കിയിരുന്നു. തീരുമാനമാകാത്തതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ എട്ടിന് വീണ്ടും പരാതി നല്‍കി. എന്നിട്ടും ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കാതെ വന്നതോടെ മന്ത്രി മുഹമ്മദ് റിയാസി‍ൻെറ ഫേസ്ബുക്ക് പേജ് വഴി വിഷയം ശ്രദ്ധയില്‍പെടുത്തി. തുടര്‍ന്ന് ഒക്​ടോബര്‍ എട്ടിന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പരാതിക്കാരനെ ബന്ധപ്പെട്ട് മഴ മാറുമ്പോള്‍ റോഡ് ശരിയാക്കുമെന്ന് അറിയിച്ചു. ഒപ്പം കോലഞ്ചേരി-പട്ടിമറ്റം റോഡില്‍ ടാറിങ്​ നടക്കുമ്പോള്‍ ഇവിടെ ശരിയാക്കുമെന്നും തൽക്കാലം വെറ്റ്മിക്‌സ് നിരത്തുമെന്നുമായിരുന്നു ഉറപ്പ്. നിരത്തിയ വെറ്റ്മിക്‌സ് പൊളിഞ്ഞു. ഇത് റോഡില്‍ കിടക്കാന്‍ തുടങ്ങിയതോടെ ഇരുചക്രവാഹനങ്ങള്‍ തെന്നിവീണുള്ള അപകടങ്ങളും കൂടി. അതിനിടെ കോലഞ്ചേരി റോഡ് ടാറിങ്ങും കഴിഞ്ഞു. എന്നിട്ടും ചൂരക്കോടിലെ കുഴി മരണക്കുഴിയായി തുടരുകയാണ്. പടം. കുമ്മനോട്-ചൂരക്കോട് ബൈപാസിലെ കുഴി (em palli 1)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.