മസ്കത്ത്: ഒമാനിൽ ദുരിതത്തിലായ മലയാളിക്ക് റൂവി മലയാളി അസോസിയേഷന്റെ ഇടപെടൽ തുണയായി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും കടുത്ത മാനസിക സമ്മർദ്ദവും നേരിട്ട കൊച്ചി സ്വദേശിക്ക്, ആവശ്യമായ മരുന്നുകളും മതിയായ ആഹാരവും സുരക്ഷിതമായ താമസ സൗകര്യവും ലഭിക്കാതിരുന്നതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. നാട്ടിലെ കുടുംബവും കേരളത്തിൽ കടുത്ത പ്രതിസന്ധിയിലായിരുന്നു. മസ്കറ്റ് ആസ്ഥാനമായ ഒരു കമ്പനിയിൽ ജോലി ആരംഭിച്ചെങ്കിലും പ്രശ്നങ്ങൾ നേരിട്ടു. തുടർന്ന് റൂവി മലയാളി അസോസിയേഷൻ ഇടപെടുകയായിരുന്നു. പ്രസിഡണ്ട് ഫൈസൽ ആലുവയുടെ നേതൃത്വത്തിൽ, ലീഗൽ അഡ്വൈസർ അഡ്വ. ഇമാം ഖാൻ മുഖേന ഇദ്ദേഹത്തിന്റെ പാസ്‌പോർട്ട് തിരികെ ലഭ്യമാക്കി. ഇതിനിടെ വിസ കാലാവധി കഴിഞ്ഞതിനെ തുടർന്ന് വലിയ പിഴയും ചുമത്തപ്പെട്ടു.
മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ പിഴ ഒഴിവാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾ ഇന്ത്യൻ എംബസി വഴി ശുപാർശ കത്ത് ആവശ്യപ്പെട്ടു. അപേക്ഷ നടപടികൾ നീണ്ടതിനെ തുടർന്ന് നാട്ടിലേക്കുള്ള മടക്കവും വൈകി. ഭക്ഷണം, താൽക്കാലിക താമസം, ആവശ്യമായ മരുന്നുകൾ എന്നിവ അസോസിയേഷൻ നൽകി. നിയമനടപടികളും സാമ്പത്തിക ബാധ്യതകളും നിറവേറ്റാൻ നിരവധി സന്നദ്ധ വ്യക്തികളുടെ പിന്തുണയും ലഭിച്ചു. ഒടുവിൽ സംഘടനയുടെ നിരന്തര ഇടപെടലിലൂടെ മലയാളിയെ സുരക്ഷിതമായി നാട്ടിലേക്ക് മടക്കിയയച്ചു. പ്രതിസന്ധിയിൽ അകപ്പെട്ട സഹോദരനെ കൈവിടാതെ ഒപ്പം നിന്ന എല്ലാവർക്കും നന്ദിയറിയിക്കുന്നതായി പ്രസിഡന്റ് ഫൈസൽ ആലുവ, ജനറൽ സെക്രട്ടറി മുജീബ് അഹമ്മദ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.