യു.ഡി.എഫ് സ്ഥാനാർഥി റോജി.എം. ജോണിന്റെ വാഹന പര്യടനം കൊറ്റമം കവലയിൽ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
വാഹന പര്യടനവുമായി റോജി
അങ്കമാലി: അങ്കമാലിയിൽ സ്ഥാനാർഥികളുടെ പര്യടനം ഊർജ്ജിതം. യു.ഡി.എഫ് സ്ഥാനാർഥി റോജി.എം. ജോണിന്റെ വാഹന പ്രചരണ പര്യടനം കൊറ്റമം കവലയിൽ നിന്നാരംഭിച്ചു. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ജോളി മാടശ്ശേരി അധ്യക്ഷത വഹിച്ചു. മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് വാർഡുകളിലെ മുക്കുമൂലകൾ ഇളക്കി മറിച്ച പ്രചരണമായിരുന്നു. അങ്കമാലിയിൽ 10 വർഷം പ്രതിപക്ഷത്തായിരുന്നിട്ടും മണ്ഡലത്തിൽ നടപ്പാക്കിയ ശ്രദ്ധേയമായ വികസനങ്ങളും അടുത്ത അഞ്ച് വർഷം നടപ്പാക്കാൻ സ്വപ്നം കാണുന്ന പദ്ധതികളും സ്വീകരണ യോഗങ്ങളിൽ വിശദീകരിച്ചു. വൈകീട്ട് കൊറ്റമം കവലയിൽ സമാപിച്ചു. വ്യാഴാഴ്ച പാറക്കടവ് പഞ്ചായത്തിലെ മാമ്പ്ര മനീഷ നഗറിൽ നിന്നാരംഭിക്കുന്ന പര്യടനം വൈകീട്ട് കുറുമശ്ശേരിയിൽ സമാപിക്കും.
മഞ്ഞപ്ര ചന്ദ്രപ്പുര കവലയിൽ നിന്നാരംഭിച്ച പ്രഭാത യാത്രയിൽ എൽ.ഡി.എഫ് സ്ഥാനാർഥി സാജു പോൾ സംസാരിക്കുന്നു
പ്രഭാത നടത്തവുമായി സാജു പോൾ
അങ്കമാലി: എൽ.ഡി.എഫ് സ്ഥാനാർഥി സാജു പോൾ മുന്നണി പ്രവർത്തകരോടൊപ്പം ബുധനാഴ്ച രാവിലെ ആറിന് മഞ്ഞപ്ര ചന്ദ്രപ്പുര കവലയിൽ നിന്ന് അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വരെ പ്രഭാത നടത്തം (വാക്ക് വിത്ത് സാജുപോൾ കാമ്പയിൻ) സംഘടിപ്പിച്ചു. രണ്ടര മണിക്കൂർ കാൽ നട യാത്രക്കിടയിൽ പൊതുജനങ്ങളുമായി സ്നേഹസംവാദങ്ങളും ചർച്ചകളും നടത്തി.
അങ്കമാലിയിലെ പരമ്പരാഗത തൊഴിൽ മേഖലയിൽ നില നിൽക്കുന്ന പ്രതിസന്ധികളും വികസന സാധ്യതകളുമായിരുന്നു പ്രധാന ചർച്ച വിഷയങ്ങൾ. ബൈപാസ്, ടൂറിസം, അങ്കമാലി, കാലടി പ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക്, ശബരി റെയിൽപാത, വിമാനത്താവളം, അനുബന്ധ വികസനങ്ങൾ, തൊഴിലവസരങ്ങൾ തുടങ്ങിയ അങ്കമാലി മണ്ഡലത്തിലെ സമഗ്ര വികസനമായിരുന്നു പ്രധാനമായും ചർച്ച ചെയ്തത്.
എൻ.ഡി.എ സ്ഥാനാർഥി പ്രോമി കുര്യാക്കോസ് പാറക്കടവ് പഞ്ചായത്ത് പ്രദേശത്ത് നടത്തിയ ഭവന സന്ദർശനത്തിനിടെ
പ്രോമി കുര്യാക്കോസ് ഭവന സന്ദർശനത്തിൽ
അങ്കമാലി: എൻ.ഡി.എയുടെ ഭാഗമായ ട്വന്റി 20 സ്ഥാനാർഥി പ്രോമി കുര്യാക്കോസ് അങ്കമാലി നഗരസഭ പരിധിയിലേയും പാറക്കടവ് പഞ്ചായത്ത് പ്രദേശങ്ങളിലേയും വീടുകൾ കയറിയുള്ള പര്യടനം നടത്തി.
ബി.ജെ.പി ജില്ല സെക്രട്ടറി എൻ. മനോജ്, മണ്ഡലം പ്രസിഡന്റ് രാഹുൽ പാറക്കടവ് എന്നിവരുടെ നേതൃത്വത്തിൽ മുന്നണി പ്രവർത്തകരോടൊപ്പമാണ് അങ്കമാലി കോതകുളങ്ങരയിലും പാറക്കടവ് പഞ്ചായത്തിലെ പുളിയനം, വട്ടപ്പറമ്പ്, കോടുശ്ശേരി ഭാഗങ്ങളിലെ വീടുകളിലും കയറിയിറങ്ങി വോട്ടഭ്യർഥിച്ചത്. സുകർമ വികാസ് കേന്ദ്രയും സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.