ചൈനയിലെ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്‍റേൺഷിപ്: ഹൈകോടതി കേന്ദ്ര സർക്കാറിന്‍റെ വിശദീകരണം തേടി

കൊച്ചി: കോവിഡ് വ്യാപനം മൂലം ഇന്ത്യൻ വിദ്യാർഥികളുടെ ചൈനയിലെ പഠനം മുടങ്ങിയ സാഹചര്യത്തിൽ ഇന്ത്യയിലെ മെഡിക്കൽ കോളജുകളിൽ ഇന്‍റേൺഷിപ് ചെയ്യാൻ അനുവദിക്കണമെന്ന ഹരജിയിൽ ഹൈകോടതി കേന്ദ്ര സർക്കാറിന്‍റെ വിശദീകരണം തേടി. വിദേശ സർവകലാശാലകളിലെ മെഡിക്കൽ വിദ്യാർഥികളുടെ രക്ഷാകർതൃ സംഘടന നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്‍റെ ഉത്തരവ്. യാത്രവിലക്ക് വന്നതോടെയാണ് ഇന്ത്യയിൽനിന്നുള്ള മെഡിക്കൽ വിദ്യാർഥികളുടെ പഠനം മുടങ്ങിയത്. ചൈനീസ് സർവകലാശാലകൾ ഓൺലൈൻ ക്ലാസുകൾ തുടങ്ങിയെങ്കിലും ദേശീയ മെഡിക്കൽ കമീഷൻ ഇതിന് അംഗീകാരം നൽകിയില്ല. അതേസമയം, വിവിധ ഇന്ത്യൻ കോളജുകൾക്ക് ഓൺലൈൻ ക്ലാസിന് അനുമതി നൽകുകയും ചെയ്തു. ഇത് വിവേചനപരമാണെന്നാണ് ഹരജിയിലെ വാദം. ലോകാരോഗ്യസംഘടന അംഗീകരിച്ച ആശുപത്രികളിൽ ഇന്‍റേൺഷിപ് ചെയ്യാൻ ചൈനീസ് സർവകലാശാലകൾ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, ദേശീയ മെഡിക്കൽ കമീഷൻ ഇതും അനുവദിക്കുന്നില്ല. ചൈനയിൽ കോവിഡ് ഭീഷണി നിലനിൽക്കുന്നതായും ഹരജിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.