ഗ്ലോബൽ ഗ്രാഫീൻ സമ്മേളനം ‘ഗ്രാഫിൻ ഇന്ത്യ 2026’ നൊബേൽ ജേതാവും സിംഗപ്പൂർ നാഷനൽ യൂനിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫങ്ഷണൽ ഇന്റലിജന്റ് മെറ്റീരിയൽസ്
ഡയറക്ടറുമായ പ്രഫ. കോസ്റ്റ്യ നോവോസെലോവ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: ഗ്രാഫീനും മറ്റ് ദ്വിമാന വസ്തുക്കളും കേന്ദ്രീകരിച്ച അന്താരാഷ്ട്ര സമ്മേളനവും പ്രദർശനവും ‘ഗ്രാഫീൻ 2026’ന് കൊച്ചിയിൽ തുടക്കം. സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ധർ, വ്യവസായ പ്രതിനിധികൾ എന്നിവരാണ് പങ്കെടുക്കുന്നത്. ഗ്രാഫീനും ദ്വിമാന വസ്തുക്കളും സംബന്ധിച്ച യൂറോപ്പിലെ ഏറ്റവും വലിയ സമ്മേളന പരമ്പരയായ ഗ്രാഫീൻ കോൺഫറൻസിന്റെ ഭാഗമായ സമ്മേളനം ഇന്ത്യയിൽ ആദ്യമായാണ് സംഘടിപ്പിക്കുന്നത്.
ഗ്രാഫീൻ ഗവേഷണത്തിന് നൊബേൽ സമ്മാനം നേടിയ പ്രഫ. കോസ്റ്റ്യ നോവോസെലോവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ലാബുകളിലെ കൗതുകവസ്തുവായി ആരംഭിച്ച ഗ്രാഫീൻ ഇപ്പോൾ വ്യവസായ മേഖലകളിൽ വ്യാപകമായി ഉപയോഗിക്കാനുള്ള സാധ്യതകൾ തുറക്കുകയാണെന്ന് നോവോസെലോവ് പറഞ്ഞു. അതേസമയം, അതിവേഗം വളരുന്ന ഈ ഗവേഷണ മേഖലയിലെ ഏറ്റവും ഫലപ്രദമായ പ്രയോഗങ്ങൾ കണ്ടെത്തുന്നതാണ് പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയ അഡീഷണൽ സെക്രട്ടറി അമിതേഷ് കുമാർ സിൻഹ മുഖ്യപ്രഭാഷണം നടത്തി. ഇലക്ട്രോണിക്സ് നിർമാണ രംഗത്ത് ഇന്ത്യ ആഗോള കേന്ദ്രമായി ഉയരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയം റിസർച്ച് ആൻഡ് ഡവലപ്മെൻ്റ് ഗ്രൂപ് കോർഡിനേറ്റർ സുനിത വർമ, ബ്രിട്ടീഷ് ഹൈകമീഷൻ ടെക് പോളിസി മേധാവി ഹാരി ഫിഷർ, സി-മെറ്റ് (തൃശൂർ) സെൻസേഴ്‌സ് ആൻഡ് എനർജി മെറ്റീരിയൽസ് ഗ്രൂപ് മേധാവി ഡോ. എ. സീമ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.
നാലുദിവസത്തെ സമ്മേളനത്തിൽ പ്രഭാഷണങ്ങൾ, സാങ്കേതിക സെഷനുകൾ, വ്യവസായ ചർച്ചകൾ എന്നിവ നടക്കും. ആദ്യ ദിവസത്തെ ശാസ്ത്രീയ സെഷനുകളിൽ കൃത്രിമ ബുദ്ധി ഉപയോഗിച്ച മെറ്റീരിയൽ എഞ്ചിനിയറിങ്, എംക്സീൻ അധിഷ്ഠിത ഇലക്ട്രോകാറ്റലിസിസ്, ഗ്രാഫീൻ ഇലക്ട്രോഡുകൾ, നാനോ സെൻസർ സാങ്കേതികവിദ്യകൾ തുടങ്ങിയ പുതിയ ഗവേഷണങ്ങൾ അവതരിപ്പിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.