അനധികൃത മണ്ണെടുപ്പ് തടയാന്‍ നടപടിയുമായി ജില്ല വികസനസമിതി

കൊച്ചി: ജില്ലയില്‍ അനധികൃത മണ്ണെടുപ്പ് തടയാനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊലീസും ജിയോളജി വകുപ്പും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് കലക്ടര്‍ ജാഫര്‍ മാലിക്കിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗം നിര്‍ദേശിച്ചു. കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ വ്യാപകമായി മണ്ണെടുപ്പ് നടക്കുന്നതായി പി.വി. ശ്രീനിജിന്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി. മണ്ണെടുക്കാന്‍ അനുവദിച്ച ലൈസന്‍സ് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിയുടെ ശിപാര്‍ശയെത്തുടര്‍ന്ന് ജിയോളജിസ്റ്റിന് നടപടി സ്വീകരിക്കാം. പൊലീസ് സഹായത്തോടെ പരിശോധനയും നിയമനടപടികളും കര്‍ശനമാക്കണമെന്നും സമിതി നിര്‍ദേശിച്ചു. കോരന്‍കടവ് പാലത്തിന്‍റെ അപ്രോച്ച് റോഡിന്‍റെ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഉടനടി ആരംഭിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലുണ്ടായ വ്യാപക പരാതികള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്ന് എം.എല്‍.എമാരായ മാത്യു കുഴല്‍നാടന്‍, ടി.ജെ. വിനോദ് എന്നിവര്‍ ആവശ്യപ്പെട്ടു. മൂവാറ്റുപുഴ-തേനി പാത നവീകരണവുമായി ബന്ധപ്പെട്ട സര്‍വേ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു. ഭൂതത്താന്‍കെട്ട് അണക്കെട്ടിലെയും സമീപഭാഗത്തെയും ചളിയും മാലിന്യവും ഓപറേഷന്‍ വാഹിനിയില്‍ ഉള്‍പ്പെടുത്തി നീക്കം ചെയ്യണമെന്ന് ആന്‍റണി ജോണ്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കോവിഡ്കാലത്ത് മുടങ്ങിയ കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ പൂര്‍ണമായി പുനരാരംഭിക്കണമെന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന കുടിവെള്ളപ്രശ്‌നം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എമാര്‍ പറഞ്ഞു. ജല അതോറിറ്റിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അറ്റകുറ്റപ്പണി വേഗത്തില്‍ പരിഹരിക്കണമെന്ന് കെ. ബാബു എം.എല്‍.എ ആവശ്യപ്പെട്ടു. വൈപ്പിന്‍ പ്രദേശത്തെ കടലേറ്റം തടയാനുള്ള കടല്‍ഭിത്തിയുടെ നിര്‍മാണ പ്രവര്‍ത്തനം വേഗത്തിലാക്കണമെന്ന് കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കിഴുമുറിക്കടവ്, ഇടയാര്‍ പാലങ്ങളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് അനൂപ് ജേക്കബ് എം.എല്‍.എയും നിർദേശിച്ചു. എം.എല്‍.എമാരെ കൂടാതെ എ.ഡി.എം. എസ്. ഷാജഹാന്‍, ജില്ല പ്ലാനിങ് ഓഫിസര്‍ അനിത ഏല്യാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.