കോവിഡ് പരത്തിയെന്ന് കേസ്; എസ്.ഐക്കെതിരെ യുവാവ് പരാതി നല്‍കി

പെരുമ്പാവൂര്‍: കുറുപ്പംപടി കാപ്രമോളത്ത് യുവതിക്കും പിഞ്ചുകുഞ്ഞിനും കോവിഡ് വന്നത് പഞ്ചായത്തുകാരോ ആരോഗ്യപ്രവര്‍ത്തകരോ എന്തിന് സ്വന്തം ഭര്‍ത്താവും അറിഞ്ഞില്ല! പക്ഷേ, കുറുപ്പംപടി എസ്.ഐ കണ്ടുപിടിച്ചെന്ന് മാത്രമല്ല യുവാവിനെതിരെ കേസും എടുത്തു. ഭാര്യക്കും കുഞ്ഞിനും കോവിഡ് ബാധിച്ചിരിക്കെ രോഗം പരത്താന്‍ ശ്രമിച്ചെന്നാണ് കേസ്. ഇതുവരെ കോവിഡ് സ്ഥിരീകരിക്കാത്ത ഭാര്യക്കും കുഞ്ഞിനും ആറുമാസം മുമ്പ് രോഗം വന്നെന്ന റിപ്പോര്‍ട്ട് കണ്ട് ഞെട്ടിയിരിക്കുകയാണ് ജയേഷ്. ആഗസ്റ്റ് നാലിന് കോവിഡ് ബാധിച്ച് കാപ്രമോളം പട്ടികജാതി കോളനിയിലെ വീട്ടില്‍ ക്വാറന്‍റീനില്‍ ഇരിക്കുമ്പോള്‍ അതുവഴി ജീപ്പില്‍ എത്തിയ കുറുപ്പംപടി എസ്.ഐ വീടിനു പുറത്തേക്ക് വിളിച്ചതായി ജയേഷ് പറയുന്നു. കോവിഡ് ബാധിതനാണെന്നും ക്വാറന്‍റീനില്‍ ആണെന്നും ഉദ്യോഗസ്ഥനെ വീട്ടിനുള്ളില്‍നിന്നുകൊണ്ടുതന്നെ ധരിപ്പിച്ചെങ്കിലും സമീപവാസിക്ക് കോവിഡ് ബാധിച്ചിട്ടുണ്ടോ ക്വാറന്‍റീന്‍ ലംഘിച്ചോ എന്ന് ആരായുകയായിരുന്നു. ഇതിനിടെ, തന്‍റെ പേരും വിലാസവും മൊബൈല്‍ നമ്പറും ശേഖരിക്കുകയും ചെയ്തതായി ലീഗല്‍ സര്‍വിസസ് കമ്മിറ്റിക്ക് കീഴിലെ പാരാലീഗല്‍ വളന്‍റിയറായ ജയേഷ് പറയുന്നു. തുടര്‍ന്ന്, കഴിഞ്ഞ അഞ്ചിന് ഒരു സമന്‍സ് ഉണ്ടെന്നും കൈപ്പറ്റണമെന്നും അറിയിച്ച് സ്‌റ്റേഷനില്‍നിന്ന് വിളിക്കുകയായിരുന്നു. ഭാര്യയും കുഞ്ഞും കോവിഡ് ബാധിച്ച് ക്വാറന്‍റീനില്‍ ഇരുന്ന വേളയില്‍ പ്രതി രോഗം പരത്താന്‍ ഇരിങ്ങോള്‍ ഭാഗത്തേക്ക് കടന്നുവെന്നാണ് കേസ്. കള്ളക്കേസ് എടുത്ത എസ്.ഐക്കെതിരെ പട്ടികജാതിക്കാരനായ കെ.കെ. ജയേഷ്​ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. ഇതുവരെ ഭാര്യക്കും കുഞ്ഞിനും കോവിഡ് ബാധിച്ചിട്ടില്ലെന്ന് ഡി.ജി.പിക്കും പെരുമ്പാവൂര്‍ ഡിവൈ.എസ്.പിക്കും നല്‍കിയ പരാതിയില്‍ പറയുന്നു. ഗൂഢാലോചന നടത്തിയാണ് തന്നെ അപമാനിച്ചതെന്നും പദവി ദുരുപയോഗം ചെയ്ത് കള്ളക്കേസെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.