ഫാക്ട് കൊച്ചിൻ ഡിവിഷനിലെ പി.എഫ് അഴിമതി: പ്രധാനമന്ത്രിക്ക് പരാതി; അന്വേഷണം

പള്ളിക്കര: എഫ്.എ.സി.ടി കൊച്ചിന്‍ ഡിവിഷനില്‍ കരാര്‍ തൊഴിലാളികളുടെ പി.എഫുമായി ബന്ധപ്പെട്ട ആരോപണം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറിക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്‍കി. ഒരു വിഭാഗം തൊഴിലാളികള്‍ പ്രധാനമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടർന്നാണ് നടപടി. ഇതേതുടർന്ന് മുഴുവന്‍ തൊഴിലാളികളുടെയും പി.എഫുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറി റീജനല്‍ പി.എഫ് കമീഷണറോടും ലേബര്‍ കമീഷണറോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടതായാണ് സൂചന. പരാതിക്കാരോട് പി.എഫ് ഓഫിസില്‍ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ലേബര്‍ കമീഷണര്‍ മുമ്പാകെ യൂനിയന്‍ പ്രതിനിധികളും കോണ്‍ട്രാക്ടറും ഒപ്പുവെച്ച കരാര്‍ പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നാണ് പരാതി. രാത്രി ഷിഫ്റ്റില്‍ തുടര്‍ച്ചയായി 16 മണിക്കൂര്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതായും പരാതിയുണ്ട്. നാല് തൊഴിലാളികള്‍കൂടി 50 കിലോ വരുന്ന പതിനായിരത്തോളം ബാഗുകള്‍ ലോഡ് ചെയ്യുന്നുണ്ടെങ്കിലും ഹെഡ്‌ ലോഡ് വര്‍ക്കേഴ്‌സിനെ ബാഗിങ് കാറ്റഗറിയില്‍ പെടുത്തിയാണ് വേതനം നിശ്ചയിച്ചിരിക്കുന്നത്. അടിസ്ഥാന ശമ്പളം പകുതിയോളം കുറച്ചുകാണിച്ചാണ് ഇ.എസ്.ഐ, പി.എഫ് അടക്കുന്നത്. അതുപോലും കൃത്യമായി അടക്കുന്നില്ല. വര്‍ഷങ്ങളായി 400 രൂപയാണ് അടിസ്ഥാന ശമ്പളമായി കാണിക്കുന്നത്. കമ്പനിയില്‍നിന്ന് വിരമിച്ച തൊഴിലാളികളെ വീണ്ടും ജോലിക്ക് കയറ്റി മറ്റുള്ളവരുടെ തൊഴിലവസരം നഷടപ്പെടുത്തുന്നു. അന്തര്‍സംസ്ഥാന തൊഴിലാളികളെ ആനുകൂല്യങ്ങളൊന്നുമില്ലാതെ ജോലി ചെയ്യിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങളും പ്രധാനമന്ത്രിക്ക് നൽകിയ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. കമ്പനി മാനേജ്മെന്റിലെ ഉദ്യോഗസ്ഥനും കരാറുകാരനും ചില യൂനിയന്‍ നേതാക്കളുമാണ് ഇതിനു പിന്നിലെന്നാണ് തൊഴിലാളികളുടെ ആരോപണം. കമ്പനിയുടെ പഞ്ചിങ് മെഷീന്‍ വര്‍ഷങ്ങളായി തകരാറിലാണ്. പഞ്ചിങ് ഇല്ലാത്തതിനാല്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്കും ജോലിക്ക് കയറാന്‍ കഴിയും. ഇവരുടെ ഇ.എസ്.എയും പി.എഫും കരാറുകാരന് അടക്കുകയും വേണ്ട. വേണ്ടത്ര അടിസ്ഥാന സൗകര്യം ഇല്ലെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു. സുരക്ഷാ സംവിധാനങ്ങളും അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കരാര്‍ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ പിടിച്ചുവെച്ച് വന്‍ ചൂഷണമാണ് നടക്കുന്നത് എന്നാണ് ആരോപണം. പരാതിപ്പെട്ടാൽ പിറ്റേന്ന് മുതല്‍ തൊഴിലില്ലാത്ത അവസ്ഥയാണ്. അതിന് പുറമെ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.