രാസവള ക്ഷാമം; കർഷകർ ദുരിതത്തിൽ

മൂവാറ്റുപുഴ: ചിങ്ങം പിറന്നതോടെ വിവിധയിനം കൃഷി ആരംഭിക്കുന്നതിനും നിലവിലെ കൃഷിക്ക് ഇടവളം നൽകേണ്ട സമയത്തുമുണ്ടായ രാസവള ക്ഷാമവും വില വർധനയും കാർഷിക മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. കൃഷിക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന രാസവളങ്ങളായ ഫാക്ടം ഫോസ്, യൂറിയ, പൊട്ടാഷ് എന്നിവക്കാണ് അന്യായ വിലവര്‍ധനയും ദൗര്‍ലഭ്യവും അനുഭവപ്പെടുന്നത്. 2021 ഏപ്രില്‍ മുതല്‍ രാസവളങ്ങളുടെ ദൗര്‍ലഭ്യവും വിലക്കയറ്റവും കാര്‍ഷിക മേഖലയില്‍ ഉണ്ടാക്കിയ പ്രതിസന്ധി അതിരൂക്ഷമാണ്. കാര്‍ഷികവൃത്തിയെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് ഉല്‍പാദന വര്‍ധനക്കുവേണ്ടി രാസവളങ്ങള്‍ കൃഷിയിടങ്ങളില്‍ ഉപയോഗിച്ചേ മതിയാകൂ. അതില്‍ പ്രധാനമായും പൊട്ടാഷ്, യൂറിയ, മറ്റു കൂട്ട് വളങ്ങള്‍ എന്നിവ അത്യന്താപേക്ഷിതമാണ്. കഴിഞ്ഞ സീസണില്‍ ചാക്കൊന്നിന് 850 രൂപയുണ്ടായിരുന്ന മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന വളത്തിന് കര്‍ഷകര്‍ ഇപ്പോള്‍ നല്‍കേണ്ടത് 1700 രൂപയാണ്. ഫാക്ടംഫോസിന് ചാക്കൊന്നിന് 1050ല്‍ നിന്ന് 1490 രൂപയായി വര്‍ധിച്ചു. അമോണിയം ചേര്‍ന്ന വളങ്ങള്‍ക്ക് 1050ൽനിന്ന് 1500 ആയി വില ഉയര്‍ന്നു. ജൈവ കര്‍ഷകര്‍ കൂടുതലായി ഉപയോഗിക്കുന്ന എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവയുടെ വിലയും ക്രമാതീതമായി വര്‍ധിച്ചു. കര്‍ഷകര്‍ ധാരാളം ഉപയോഗിക്കുന്ന 18-18 എന്ന മിശ്രിതവളത്തിന് 980ല്‍നിന്ന് 1260 രൂപയായി മാറി. യൂറിയ അടങ്ങിയ കൂട്ടുവളങ്ങളും വിപണിയില്‍ ആവശ്യത്തിന് ലഭ്യമാകാത്ത സാഹചര്യമാണ്. വളപ്രയോഗത്തിന്റെ സമയം തെറ്റിയാല്‍ ഉല്‍പാദനത്തെ ബാധിക്കുമെന്നതിനാല്‍ രാസവളം ലഭിക്കാന്‍ കര്‍ഷകര്‍ നെട്ടോട്ടത്തിലാണ്. കഴിഞ്ഞ ഒന്നും രണ്ടും വിള നെല്‍കൃഷിയുടെ സമയത്ത് യൂറിയയുടെയും പൊട്ടാഷിന്റെയും ക്ഷാമം രൂക്ഷമായിരുന്നു. പ്രതിവര്‍ഷം ഒരു ലക്ഷത്തിലേറെ മെട്രിക് ടണ്‍ പൊട്ടാഷ് ആവശ്യമുള്ള കേരളം ഇത്തവണ കടുത്ത ക്ഷാമം അനുഭവിക്കേണ്ട സാഹചര്യമാണുള്ളത്. ജില്ലയിലെ കാർഷിക ഉല്‍പാദനത്തെ വളം ദൗര്‍ലഭ്യം കാര്യമായി ബാധിക്കും. വിത്ത് മുളപൊട്ടുന്ന സമയത്ത് വളങ്ങള്‍ ഇല്ലാതെ വന്നാല്‍ ഉല്‍പാദനം കുത്തനെ കുറയും. ചില്ലറ വില്‍പന ശാലകളിലും സഹകരണ ബാങ്കുകളിലെ വളം ഡിപ്പോകളിലും കര്‍ഷകര്‍ വളത്തിനായി നിരന്തരം എത്തുന്നുണ്ടെങ്കിലും ആവശ്യമുള്ളവ ലഭ്യമല്ലെന്ന മറുപടിയാണ് ലഭിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.