കോടതി മാറ്റം: നടിയുടെ ഹരജി പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറി

കൊച്ചി: ആക്രമണ കേസിലെ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെ ഇരയായ നടി നൽകിയ ഹരജി പരിഗണിക്കുന്നതിൽനിന്ന് നിലവിലെ ബെഞ്ച് പിന്മാറി. വെള്ളിയാഴ്ച രാവിലെ കേസ് പരിഗണനക്കായി പരാമർശിച്ചപ്പോൾ പിൻവാങ്ങുന്നതായി ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് അറിയിക്കുകയായിരുന്നു. നേരത്തേ ഹരജി പരിഗണിച്ച കോടതി, നടൻ ദിലീപടക്കം പ്രതികൾക്കും സർക്കാറിനും നോട്ടീസ് അയക്കാൻ ഉത്തരവായിരുന്നു. തുടരന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് നടി നൽകിയ കേസ് പരിഗണിക്കുന്നതിൽനിന്നും ഇതേ ബെഞ്ച് മുമ്പ് പിന്മാറിയിരുന്നു. വിചാരണ കോടതി ജഡ്ജിയായിരിക്കെ നടിയുടെ കേസ് പരിഗണിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷക ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്നത്തെ പിന്മാറ്റമെങ്കിലും ഇത്തവണ ഇത്തരമൊരു ആവശ്യം നടി ഉന്നയിച്ചിരുന്നില്ല. എറണാകുളം സ്പെഷൽ അഡീ. സെഷൻസ് കോടതിയിൽ നടന്നുവന്ന വിചാരണ ഹൈകോടതിയുടെ ഉത്തരവില്ലാതെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് നിയമവിരുദ്ധമാണെന്നാണ് നടിയുടെ ഹരജി. അതേസമയം, തുടരന്വേഷണം സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നതിനാൽ അന്വേഷണം ഹൈകോടതി മേൽനോട്ടത്തിൽ വേണമെന്നാവശ്യപ്പെടുന്ന നടിയുടെ മറ്റൊരു ഹരജി ഓണാവധിക്ക് ശേഷം പരിഗണിക്കാൻ ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ മാറ്റി. തുടരന്വേഷണവുമായി ബന്ധപ്പെട്ട കുറ്റപത്രം പ്രോസിക്യൂഷൻ ഇതുവരെ സമർപ്പിച്ചില്ലെന്നും കോടതി മാറ്റവുമായി ബന്ധപ്പെട്ട കേസുള്ളതിനാലാണ് നൽകാതിരുന്നാണ് അറിയുന്നതെന്നും നടിയുടെ അഭിഭാഷക അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.