കെ.എസ്.ആർ.ടി.സി ബസ് നഗരമധ്യത്തിലിട്ട് തല്ലിത്തകർത്ത സംഭവം: സ്വകാര്യ ബസ് തൊഴിലാളികൾ റിമാൻഡിൽ

കൊച്ചി: എറണാകുളത്തേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് നഗരമധ്യത്തിലിട്ട് സ്വകാര്യ ബസ് തൊഴിലാളികൾ തല്ലിത്തകർത്തു. സംഭവത്തിൽ പിടിയിലായ ആലുവ പുളിയന്നൂർ കരിമ്പേൽപടിക്കൽ വീട്ടിൽ അസ്‌കർ അബാസ് (29), പുതുവൈപ്പ് മഠത്തിൽ വീട്ടിൽ സുധീപ് ദിലീപ് (22), മട്ടാഞ്ചേരി ചക്കരയിടുക്ക് ഷാഫി എന്നിവരെ റിമാൻഡ് ചെയ്തു. ഇവർക്കെതിരെ മോട്ടോർ വാഹന വകുപ്പും നടപടി സ്വീകരിക്കും. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെ കലൂർ ഹൈസ്കൂളിന് മുന്നിലായിരുന്നു സംഭവം. ബസി‍ൻെറ ചില്ലും മറ്റും തകർത്തു. നിരവധി നാട്ടുകാരും യാത്രക്കാരും നോക്കിനിൽക്കെയായിരുന്നു പ്രതികൾ ബസ് ആക്രമിച്ചത്. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. കോതമംഗലം ഡിപ്പോയിൽനിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസാണ് ആക്രമണത്തിന് ഇരയായത്. തൃപ്പൂണിത്തുറ എസ്.എൻ ജങ്ഷനിലെത്തിയപ്പോൾ സ്വകാര്യ ബസ് കെ.എസ്.ആർ.ടി.സി ബസി‍ൻെറ ഇടതുവശത്തൂടി മുന്നോട്ട് പോകാൻ ശ്രമിക്കുന്നതിനിടയിൽ ബസ് തട്ടി കെ.എസ്.ആർ.ടി.സി ബസിന് ചെറിയ കേടുപാടിന് ഉണ്ടായി. ഇത് ഡ്രൈവർ ചോദ്യം ചെയ്തതോടെയാണ് തർക്കമുണ്ടായത്. 20,000 രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.