ഗ്രാമ്പിയില്‍ ഒഴുക്കില്‍പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി

വണ്ടിപ്പെരിയാര്‍: ഗ്രാമ്പിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ ബാലന്‍റെ മൃതദേഹം കണ്ടെത്തി. ഗ്രാമ്പി സ്വദേശിയായ അജിത്തിനെ (12) കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാണാതായത്. പിതാവ് മാധവനും മാതാവ് ഷൈലക്കുമൊപ്പം കുടംപുളി പറിക്കുന്നതിന് അജിത് വനത്തിലേക്ക് പോകവേ പുഴ മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഒഴുക്കില്‍പെട്ടിടത്തുനിന്ന് അൽപം അകലെനിന്നാണ് മൃതദേഹം കണ്ടെടുത്തത്. മരത്തിന്‍റെ അടിയില്‍ തങ്ങിനിന്ന അവസ്ഥയിലായിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് നിറഞ്ഞൊഴുകുന്ന പുഴയിൽ തിരച്ചിലടക്കം ദുഷ്കരമായിരുന്നു. മഴ ശമിച്ച് നീരൊഴുക്ക് കുറഞ്ഞതോടെ റെസ്‌ക്യൂ സംഘം വെള്ളിയാഴ്ച രാവിലെ മുതല്‍ വീണ്ടും തിരച്ചില്‍ ആരംഭിച്ചിരുന്നു. എൻ.ഡി.ആർ.എഫ്, പൊലീസ്, അഗ്നിരക്ഷാസേന, ഫോറസ്റ്റ്, റവന്യൂ സംഘം സംയുക്തമായി രണ്ട് ടീമായി തിരിഞ്ഞ് കഴിഞ്ഞ ദിവസങ്ങളിൽ തിരച്ചില്‍ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് തിരച്ചില്‍ നിര്‍ത്തി. മഴ ശമിച്ചതോടെ വെള്ളിയാഴ്ച രാവിലെ തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. വനംവകുപ്പും അഗ്നിരക്ഷാസേനയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.