സാന്‍റോ ഗോപാലൻ റോഡിന്‍റെ ശോച്യാവസ്ഥ: അധികൃതർ കണ്ണുതുറക്കാൻ മെഴുകുതിരി തെളിച്ച് നാട്ടുകാർ

മട്ടാഞ്ചേരി: മൂന്ന് വർഷമായി തകർന്നുകിടക്കുന്ന കൂവപ്പാടം സാന്റോ ഗോപാലൻ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിൽ അധികൃതർ പുലർത്തുന്ന അനാസ്ഥയിൽ പ്രതിഷേധം ശക്തമാകുന്നു. വിവിധ റെസിഡന്‍റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ കെ.ജെ. മാക്സി എം.എൽ.എയുടെ ഓഫിസിലേക്ക് മെഴുകുതിരി തെളിച്ച് മാർച്ച് നടത്തി. ഈ റോഡിലൂടെയുള്ള യാത്ര ദുഷ്കരമാകുകയും അപകടങ്ങൾ പതിവാകുകയും ചെയ്തതോടെ നിരവധി ജനകീയ സമരങ്ങൾ നടന്നെങ്കിലും അധികാരികൾ കണ്ണ് തുറക്കുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് മെഴുകുതിരി തെളിച്ച് സമരം നടത്തിയത്. സാന്തോം റെസിഡന്‍റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് പൊന്നൻ സമരം ഉദ്ഘാടനം ചെയ്തു. ചെമ്മീൻസ് ജങ്ഷൻ മുതൽ പരിപ്പ് ജങ്ഷൻ വരെയുള്ള റോഡ് ഇപ്പോൾ അറ്റകുറ്റപ്പണി നടത്താമെന്നും ആറ് മാസത്തിനകം ടാറിങ് ചെയ്യാമെന്നും എം.എൽ.എ ഉറപ്പുനൽകിയതായി സമര സമിതി ഭാരവാഹികൾ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് പൊതുപ്രവർത്തകരായ ഷക്കീർ അലി, എ. ജലാൽ എന്നിവർ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി. ചിത്രം: സാന്റോ ഗോപാലൻ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ ഓഫിസിന് മുന്നിൽ നടന്ന മെഴുകുതിരി സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.