ആലുവ: ശിവരാത്രി ബലിതർപ്പണം പൂർത്തിയായതോടെ പെരിയാർ തീരം വ്യാപാരോത്സവത്തിലേക്ക് കടന്നു. രാവിനെ പകലാക്കുന്ന വ്യാപാരോത്സവ നാളുകളിലേക്കാണ് നഗരവും മണപ്പുറവും വഴിമാറുന്നത്. ശിവരാത്രിയോടനുബന്ധിച്ച് നഗരസഭ നടത്തുന്ന വ്യാപാരോത്സവത്തിന്റെ ആഹ്ലാദത്തിലാണ് നാടും നാട്ടുകാരും. ശിവരാത്രി മുതൽ മൂന്നാഴ്ചയോളമാണ് പെരിയാർ കരയിൽ വ്യാപാര മേളയും അനുബന്ധ ആഘോഷങ്ങളും നടക്കുന്നത്. സമീപ നാടുകളുടെ കൂടി ഉത്സവമായ വ്യാപാരമേളയില്‍ കപ്പലണ്ടി മുതല്‍ ആധുനിക ഇലക്ട്രോണിക്ക് ഉല്പന്നങ്ങള്‍ വരെ അണിനിരക്കും.
മണപ്പുറം സന്ദര്‍ശിക്കുന്ന ആബാലവൃദ്ധം ആളുകള്‍ക്കും ഒഴിവാക്കാനാവാത്തവയായി ഇന്നും തുടരുന്ന കരിമ്പിന്‍ജ്യൂസ്, പൊരി, ഉഴുന്നാട, ഈത്തപ്പഴം എന്നിവയും മേളയുടെ കൊഴുപ്പുകൂട്ടുന്നു. വ്യാപാര സ്റ്റാളുകൾ ശിവരാത്രിയുടെ തലേ ദിവസം മുതൽ പ്രവർത്തനസജ്ജമായിരുന്നു.
മണപ്പുറത്ത് നഗരസഭയുടെ സ്ഥലത്ത് മാത്രം നിരവധി വ്യാപാര സ്റ്റാളുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമെ തറ വിസ്തീർണം അളന്ന് നൂറോളം പേർക്ക് കച്ചവടത്തിനായി നൽകിയിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ മണപ്പുറത്തും സ്റ്റാളുകളുണ്ട്. നഗരത്തിൽ വിവിധ ഭാഗങ്ങളിൽ റോഡ് സൈഡുകളിലും താൽക്കാലിക സ്റ്റാളുകൾ ഇടം പിടിച്ചിട്ടുണ്ട്. പ്രധാനമായും പാലസ് റോഡിലായിരിക്കും ഇത്തരം സ്റ്റാളുകൾ പ്രവർത്തിക്കുന്നത്. ബാങ്ക് കവലക്കും ആശ്രമത്തിനും ഇടയിലായിരിക്കും കൂടുതൽ സ്റ്റാളുകളുള്ളത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വ്യാപാരികൾ ശിവരാത്രി വ്യാപാരമേളക്കായി എത്താറുണ്ട്. പതിറ്റാണ്ടുകളായി മുടങ്ങാതെ ഇത്തരത്തിൽ എത്തുന്ന വ്യാപാരികളുമുണ്ട്. സർക്കാർ, അർധസർക്കാർ സ്‌ഥാപനങ്ങളുടെ സ്‌റ്റാളുകളും മണപ്പുറത്തെത്തുണ്ട്. വ്യാപാര മേളക്ക് കൊഴുപ്പേകുന്ന അമ്യൂസ്മെന്റ് പാർക്കും മൂന്നാഴ്ച പ്രവർത്തിക്കും. ശിവരാത്രിയുടെ ഭാഗമായുള്ള ‘ ദ്യശ്യോത്സവം’ ഇക്കുറിയും മണപ്പുറത്ത് സംഘടിപ്പിക്കും. വിവിധ കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.