ഇന്‍റർവ്യൂവിന് കത്ത് ലഭിക്കാൻ വൈകി തപാല്‍ വകുപ്പ് ജീവനക്കാരുടെ അനാസ്ഥയിൽ യുവാവ് നഷ്ടമായത് സ്വപ്നജോലി

കരുമാല്ലൂര്‍: തപാല്‍ വകുപ്പ് ജീവനക്കാരുടെ അനാസ്ഥ കാരണം സര്‍ക്കാര്‍ ജോലിയെന്ന യുവാവിന്റെ സ്വപ്നം തകർന്നടിഞ്ഞു. മനയ്ക്കപ്പടി പാലച്ചുവട് പുതിയോടത്ത് വീട്ടില്‍ നൗഷാദിന്റെ ആഗ്രഹമാണ് സഫലമാകാതെ പോയത്. 19ന് നടന്ന ഇന്റര്‍വ്യൂവിന് തപാല്‍വഴി കത്ത് ലഭിച്ചത് 24ന്. കേരള ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡിലേക്ക് വാച്ചറുടെ ഒരു ഒഴിവുണ്ടായിരുന്നു. എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് ഈ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 19നാണ് എറണാകുളത്ത് ഇന്റര്‍വ്യൂ നടന്നത്. അതിനായി ബോര്‍ഡില്‍നിന്ന് നൗഷാദിനും കത്തയച്ചു. കരുമാല്ലൂര്‍ മനയ്ക്കപ്പടി പോസ്റ്റ് ഓഫിസിലേക്കാണ് കത്ത് വന്നത്. മന്നം, മനയ്ക്കപ്പടി പോസ്റ്റ് ഓഫിസുകള്‍ വിഭജിച്ച് മാഞ്ഞാലി കേന്ദ്രീകരിച്ച് അടുത്തിടെ പോസ്റ്റ് ഓഫിസ് രൂപവത്കരിച്ചിരുന്നു. പാലച്ചുവട് പ്രദേശവും മാഞ്ഞാലി പോസ്റ്റ് ഓഫിസ് പരിധിയിലാണ്. അതുകൊണ്ട് മനയ്ക്കപ്പടിയില്‍നിന്ന് കത്ത് ആദ്യം മന്നത്തേക്കയച്ചു. അവിടെനിന്നും മാഞ്ഞാലിയിലേക്കും. ഇങ്ങനെ കറങ്ങിനടന്ന് നൗഷാദിന്റെ കൈയില്‍ കത്തുകിട്ടയപ്പോഴേക്കും ജോലിക്കുള്ള കൂടിക്കാഴ്ച കഴിഞ്ഞ് അഞ്ചുദിവസം പിന്നിട്ടു. 49കാരനായ നൗഷാദിന് ഇനിയൊരു സര്‍ക്കാര്‍ ജോലിക്കായി ശ്രമിക്കാന്‍ കഴിയില്ല. അതുകൊണ്ട് പോസ്‌റ്റ് ഓഫിസില്‍ചെന്ന് പരാതി അറിയിച്ചു. എന്നിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. അന്വേഷണം ആവശ്യപ്പെട്ട് മന്ത്രിമാര്‍ക്കുൾപ്പെടെ പരാതി നല്‍കാനൊരുങ്ങുകയാണ് നൗഷാദ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.