അമ്പലപ്പുഴ: ട്രോളിങ് നിരോധനം കഴിഞ്ഞപ്പോൾ തോട്ടപ്പള്ളി ഹാര്‍ബറിലെത്തിയ ബോട്ടുകളിൽ നിറഞ്ഞത് കരിക്കാടി ചെമ്മീന്‍. വൈകീട്ടോടെ കടലില്‍പ്പോയി പുലര്‍ച്ച മടങ്ങിയെത്തിയ ബോട്ടുകളില്‍ 4,000 മുതല്‍ 6,000 കിലോ കരിക്കാടി കിട്ടിയതോടെ മത്സ്യത്തൊഴിലാളികളുടെ മനസ്സും നിറഞ്ഞു.
ആദ്യം വന്ന വള്ളക്കാര്‍ക്ക് കിലോക്ക് 100 രൂപ വരെ വില ലഭിച്ചു. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ 70ഉം 60 ഉം ആയി കുറഞ്ഞു. എങ്കിലും മൂന്ന് മുതല്‍ അഞ്ചു ലക്ഷം വരെ കിട്ടിയവരുണ്ട്. ചെമ്മീൻ കൂട്ടത്തോടെ കരയിലെത്തിച്ചശേഷം പലരും വീണ്ടും മീൻ പിടിക്കാൻ പോയി.
ഒരു തവണ മത്സ്യബന്ധനം കഴിഞ്ഞ് കരയിലെത്തുമ്പോള്‍ ബോട്ടുകാര്‍ക്ക് 50,000 രൂപയോളം ചെലവ് വരും. ട്രോളിങ് കഴിഞ്ഞതിനാലാണ് കൂടുതല്‍ മീന്‍ ലഭിക്കാന്‍ കാരണമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. എന്നാല്‍, കറിക്കുള്ള മീന്‍ പോലും കിട്ടാതെ മടങ്ങിയെത്തിയ ദിവസങ്ങളുമുണ്ട്.
പരമ്പരാഗത വള്ളങ്ങളില്‍ മത്സ്യബന്ധനം നടത്തിയവരെയും കടല്‍ കനിഞ്ഞു. അയലയും വറ്റയും ചൂരയും കള്ളികള്‍ നിറച്ചാണ് പല വള്ളങ്ങളും കരയിലെത്തിയത്. ചുരുക്കം ചില വള്ളങ്ങള്‍ക്ക് മത്തിയും, കൊഴുവയും കിട്ടി. ഓരോ വള്ളങ്ങളിലും 300 മുതല്‍ 500 കിലോ വരെ മീന്‍ കിട്ടി. അയലക്കും വറ്റക്കുമായിരുന്നു പ്രിയമേറെ. കിലോക്ക് 180 രൂപ വരെ ലഭിച്ചു. ചൂര വലുപ്പമനുസരിച്ച് കിലോക്ക് 100 മുതല്‍ 150 വരെയാണ് വിറ്റത്. ഇങ്ങനെ 50,000 രൂപവരെ ലഭിച്ച വള്ളങ്ങളുണ്ട്.
ട്രോളിങ് നിരോധനസമയത്താണ് പരമ്പരാഗത വള്ളങ്ങള്‍ക്ക് ചാകരക്കൊയ്ത്ത്. കടലിളകി പതിക്കുന്നതോടെയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് കൊയ്ത്തുകാലം. ഇത് പ്രതീക്ഷിച്ച് മുന്‍കൂട്ടി വള്ളങ്ങളുടെ അറ്റകുറ്റപ്പണി തീര്‍ത്തും വലകള്‍ നെയ്തെടുത്തും ചാകരക്കൊയ്ത്തിന് തയാറാകും. ലക്ഷങ്ങളാണ് ഇതിന് ചെലവ് വരുന്നത്. പലിശക്കും പലരില്‍നിന്നും കടം വാങ്ങിയുമാണ് വള്ളവും വലയും യന്ത്രവും മത്സ്യബന്ധനത്തിനായി ഒരുക്കുന്നത്. എന്നാല്‍, അപ്രതീക്ഷിത കാറ്റും കോളും ഇത്തവണയും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആശങ്കയിലാക്കി.
തീരവാസികള്‍ അധികവും മത്സ്യബന്ധനവുമായി ബന്ധപ്പെട്ടാണ് കഴിയുന്നത്. എന്നാല്‍, 52 ദിവസമായി തുടര്‍ന്നുവന്ന ട്രോളിങ് നിരോധനം പല കുടുംബങ്ങളെയും പട്ടിണിയിലാക്കിയിരുന്നു. മത്സ്യബന്ധനത്തിലേര്‍പ്പെടുന്നത് കൂടാതെ കുട്ടപൊക്ക്, ഐസ് പൊട്ടിക്കല്‍, ചുമട് തുടങ്ങിയ അനുബന്ധതൊഴില്‍ ചെയ്ത് കഴിയുന്നവരുമുണ്ട്. മീന്‍ ലഭ്യമായതോടെ ഇവരുടെ വീടുകളില്‍ സന്തോഷത്തിന്റെ തിരിതെളിഞ്ഞു. വരും ദിവസങ്ങളില്‍ ചെമ്മീന്‍ പീലിങ്ങ് മേഖലയും സജീവമാകുന്നതോടെ തീരത്തെ വറുതിക്ക് മാറ്റംവരുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.