ചെങ്ങന്നൂർ മുളക്കുഴയിൽ കെ-റെയിൽ സിൽവർലൈൻ പദ്ധതിക്കായി ഉദ്യോഗസ്ഥർ സ്ഥാപിച്ച മഞ്ഞക്കുറ്റി

സിൽവർ ലൈൻ മഞ്ഞക്കുറ്റികൾ ‘നെഞ്ചിലെ’ തീയായിരുന്നു; ആശ്വാസമായി പ്രഖ്യാപനം

ആലപ്പുഴ: സർവേ കല്ലിട്ട് അടയാളപ്പെടുത്തിയ സിൽവർലൈൻ മഞ്ഞക്കുറ്റികൾ ചെങ്ങന്നൂർ, മാവേലിക്കര താലൂക്കിൽ വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ നെഞ്ചിലെ തീയായിരുന്നു. അതിശക്തമായ ജനകീയ പ്രതിഷേധം ഉയർന്നിട്ടും ഈ അടയാളക്കല്ലുകൾ മാറുമോയെന്ന ആധിയായിരുന്നു പലർക്കും. സമരത്തിന് നേതൃത്വം നൽകിയവർക്ക് പുറമേ പ്രതിഷേധവുമായി തെരുവിലിറങ്ങിയ വീട്ടന്മാരെയും സ്ത്രീകളെയും സർക്കാർ വേട്ടയാടി. ചിലരെ ജയിലിലാക്കി.

പദ്ധതിയും കേസുകളും പിൻവലിക്കണമെന്ന് ഇടതു സർക്കാറിനോട് പലതവണ ആവശ്യപ്പെട്ടിട്ടും അതൊന്നും ചെലികൊണ്ടില്ല. ഒടുവിൽ യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പ്രഖ്യാപനം. ചെങ്ങന്നൂരിലെ മുളക്കുഴ, പിരളശ്ശേരി, കൊഴുവല്ലൂർ, വെണ്‍മണി, നൂറനാട്, പാലമേല്‍ എന്നിവിടങ്ങളിലെല്ലാം സർക്കാറിന് അഭിവാദ്യമർപ്പിച്ച് നാട്ടുകാരും കെ-റെയിൽ വിരുദ്ധ ജനകീയ സമിതിയും ആഹ്ലാദ പ്രകടനം നടത്തി.

കേസുകളെക്കുറിച്ച് വിവരമില്ല

സിൽവർലൈൻ വിരുദ്ധസമരം തുടങ്ങിയത് 2019ലാണ്. അന്ന് മുതൽ സ്ത്രീകളടക്കം നിരവധി പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതേക്കുറിച്ച് കൃത്യമായ വിവരങ്ങളില്ല. സമരസമിതി പ്രവർത്തകർ വിവരവകാശപ്രകാരം ചോദിച്ചിട്ടും കണക്ക് കിട്ടിയിട്ടില്ല. ചെങ്ങന്നൂർ കേന്ദ്രീകരിച്ചാണ് പ്രതിഷേധസമരം ഏറെയും നടന്നത്. കൊഴുവല്ലൂർ സ്വദേശിനി തങ്കമ്മയുടെ കൂരക്ക് മുന്നിലെ അടുപ്പുകല്ലുകൾ നീക്കി മഞ്ഞക്കുറ്റിയിട്ടത് സംസ്ഥാനതലത്തിൽ ചർച്ചയായിരുന്നു. രമേശ് ചെന്നിത്തല എം.എൽ.എയുടെ നേതൃത്വത്തിൽ കോൺഗ്രസുകാർ കുറ്റി പിഴുതതും പിന്നീട് അന്നത്തെ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ സി.പി.എമ്മുകാർ കുറ്റി വീണ്ടും നാട്ടിയതും വാർത്തയായി.

ഒടുവിൽ ഇതേ സ്ഥലത്ത് കെറെയിൽ സിൽവർലൈൻ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ വാഴക്കുല ലേലം നടത്തി തങ്കമ്മക്ക് പുതിയ വീടൊരുങ്ങിയെന്നതാണ് ചരിത്രം. തങ്കമ്മയുടെ അടുക്കളയിൽ കല്ലിട്ടതിന്‍റെ പേരിൽ പ്രതിഷേധിച്ച കൊഴുവല്ലൂർ സ്വദേശിയായ വീട്ടമ്മ സിന്ധു ജയിംസിന് മൂന്നുദിവസം ജയിലിൽ കിടക്കേണ്ടിവന്നു. വലിച്ചിഴച്ച് ശാരീരികവും മാനസികവുമായി പൊലീസ് മൃഗീയമായാണ് ഉപദ്രവിച്ചത്. ഇതിന് പിന്നാലെ ആശുപത്രിയിലും കഴിയേണ്ടിവന്നു. ഈ വീട്ടമ്മക്കെതിരെ ഇപ്പോഴും നിരവധി കേസുകളുണ്ട്. ഇതുവരെ 13 കേസുകൾ ഒത്തുതീർപ്പാക്കി. ബാക്കിയുള്ള കേസുകൾ കൂടി പിൻവലിക്കണമെന്നാണ് ആവശ്യം.

തുടക്കം മുതൽ പ്രതിഷേധം

ആദ്യഘട്ടത്തിൽ പടനിലത്ത് തണ്ണീർത്തട പ്രദേശത്ത് സിൽവർലൈൻ പരിശോധനക്കായി എത്തിയപ്പോൾ നാട്ടുകാരുടെ വൻ പ്രതിഷേധമുണ്ടാായി. സ്ത്രീകളടക്കം നിരവധിപേരെ പൊലീസ് പിടിച്ചുകൊണ്ടുപോയി. പിന്നീട് പൊലീസ് സ്റ്റേഷനിലടക്കം പ്രതിഷേധമുയർന്നു. ചെങ്ങന്നൂരിലെ വിവിധ ഭാഗത്ത് കല്ലിടലിനെത്തുടൾന്ന് വലിയ പ്രതിഷേധം ഉണ്ടായി. മുൻമന്ത്രി സജി ചെറിയാന്‍റെ നാടായ കൊഴുവല്ലൂരിൽ രൂപരേഖയിൽ വ്യത്യാസം വരുത്തിയതിലും പ്രതിഷേധമുയർന്നു.

മഞ്ഞക്കല്ലിടാൻ എത്തിയപ്പോൾ സ്ത്രീകളും കുട്ടികളുമടക്കം തെരുവിലിറങ്ങി പ്രതിഷേധിച്ചു. പിരളശ്ശേരിയിൽ പുരോഹിതനടക്കം സമരരംഗത്തിറങ്ങി. ജില്ല അതിർത്തിയായ ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലൂടെ മാത്രം കടന്നുപോകുന്ന പാതയുടെ നിർമാണത്തിന് 525 നിർമിതികളും 320 വീടുകളും നഷ്ടമാകുമെന്നായിരുന്നു കണക്കുകൂട്ടൽ. കച്ചവടസ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയും ഉൾപ്പെട്ടിരുന്നു. തുടക്കം മുതൽ പലയിടത്തും നാട്ടിയ മഞ്ഞക്കുറ്റികൾ സമരക്കാർ പിഴുതെറിഞ്ഞു.

സമരത്തിന്റെ നാൾവഴി

2022 മാർച്ച് രണ്ട് മുതൽ ചെങ്ങന്നൂർ മേഖലയിൽ കെ-റെയിൽ സിൽവർ ലൈൻ പദ്ധതിക്ക് അടയാളക്കല്ലിടൽ തുടങ്ങിയത്. പുത്തൻകാവ് നീർവിളാകം തുലാക്കുഴി ഭാഗത്ത് തുടക്കമിട്ടു. തുടർന്ന് മുളക്കുഴ ഊരിക്കടവ് ഭാഗത്ത് സംഘർഷമുണ്ടായി. ഹൃദ്രോഗിയെ പൊലീസ് കൈയേറ്റം ചെയ്തുവെന്ന് പരാതി ഉയർന്നു. സമരക്കാരെ അറസ്റ്റ് ചെയ്തു. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ പൊലീസ് സ്റ്റേഷനിൽ ഉപരോധം നടത്തി. എം.പിയും സംഭവ സ്ഥലത്തെത്തിയ കെ-റെയിൽ ഉദ്യോഗസ്ഥരും പൊലീസും തമ്മിൽ തർക്കമുണ്ടായി. എം.പിക്കെതിരെ കേസെടുത്തു. അന്നത്തെ സി.ഐ. ജോസ് മാത്യുവിനെതിരെ എം.പി ലോക്സഭാ സ്പീക്കർക്കു പരാതി നൽകി.

ഊരിക്കടവിനു തെക്കുഭാഗത്തായി പിന്നീട് കല്ലിടൽ. ഇവിടെയും സംഘർഷമുണ്ടായി. പിരളശേരി സ്കൂളിനു സമീപം കല്ലിടൽ നടക്കുന്നതിനിടെ സമരം രൂക്ഷമായി. പിന്നീട് കൊഴുവല്ലൂരിൽ ഉദ്യോഗസ്ഥരെ തടഞ്ഞതിനെ തുടർന്ന് കല്ലിടൽ അവസാനിപ്പിച്ചു മടങ്ങേണ്ടിവന്നു. പിറ്റേന്നും വൻ ജനക്കൂട്ടം സംഘടിച്ചെത്തി. പള്ളിയിൽ കൂട്ടമണി അടിച്ചതോടെ വിശ്വാസികളും തടിച്ചുകൂടി. ഇതിനു സമീപമാണ് കിഴക്കേമോടിയിൽ തങ്കമ്മയുടെ കൂരക്കു മുന്നിൽ അടുപ്പുകല്ലുകൾ ഇളക്കി മഞ്ഞക്കല്ലിട്ടത്. കൊഴൂവല്ലൂർ പൂതംകുന്ന് കോളനിയിൽ കല്ലിടാനെത്തിയ സംഘത്തെയും പൊലീസിനെയും തടയാൻ നാട്ടുകാർ വഴിയിൽ ടയർ കത്തിച്ച് പ്രതിരോധം തീർത്തു. ഒട്ടേറെ സമരപരിപാടികളും നടന്നു.

Tags:    
News Summary - Silver Line yellow balls were a fire in the chest the announcement came as a relief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.