ആലപ്പുഴ: മണ്ണഞ്ചേരിയിൽ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതി പിടിയിൽ. ആലുവ കീഴ്മാട് കോതേലിപ്പറമ്പ് സുധീഷിനെയാണ് (40) 103 ഗ്രാം എം.ഡി.എം.എയും 1.560 കിലോ കഞ്ചാവും 385 ഗ്രാം ഹഷീഷ് ഓയിലുമായി ജില്ല ലഹരിവിരുദ്ധ സ്ക്വാഡും മണ്ണഞ്ചേരി പൊലീസും ചേർന്ന് പിടികൂടിയത്. മൊത്തം 10 ലക്ഷം രൂപയുടെ മയക്കുമരുന്നാണ് പിടിച്ചത്. സുധീഷിന്റെ വീട്ടിൽ നിന്ന് മൂന്ന് വടിവാളും 17000 രൂപയും കെണ്ടത്തി.
കഴിഞ്ഞ 15ന് 10 ഗ്രാം എം.ഡി.എം.എയുമായി നിരവധി ക്രിമിനൽ കേസിൽ പ്രതിയായ മാട്ട കണ്ണനെയും മറ്റ് അഞ്ചുപേരെയും ജില്ല ലഹരിവിരുദ്ധ സ്ക്വാഡും മണ്ണഞ്ചേരി പൊലീസും പിടികൂടിയിരുന്നു. ഇവർക്ക് മയക്കുമരുന്ന് എത്തിച്ച് നൽകുന്നത് സുധീഷാണെന്ന് ചോദ്യം ചെയ്യലിൽ വിവരം ലഭിച്ചു. തുടർന്ന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ഇയാളെ അന്വേഷിക്കുന്നതിനിടെ സൂര്യനഗർ ഭാഗത്ത് റോഡിൽ നിൽക്കുന്നത് കണ്ട് സുധീഷിനെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ 10 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 93 ഗ്രാം എം.ഡി.എം.എയും 1.560 കിലോഗ്രാം കഞ്ചാവും 386 ഗ്രാം ഹഷീഷ് ഓയിലും നാല് വടിവാളും കണ്ടെത്തി. സൂര്യനഗർ ഭാഗത്ത് കഞ്ചാവുകച്ചവടം ഉണ്ടെന്ന് പൊലീസിനോട് പരാതി പറഞ്ഞ സ്ത്രീയെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇയാൾ പ്രതിയാണ്.
യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യംവെച്ച് എം.ഡി.എം.എ, എൽ.എസ്.ഡി, കഞ്ചാവ്, ഹഷീഷ് ഓയിൽ തുടങ്ങിയവ എത്തുന്നതായി ആലപ്പുഴ ജില്ല പൊലീസ് മേധാവി ജി. ജയദേവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ആലപ്പുഴ ഡിവൈ.എസ്.പി ജയരാജിന്റെ നേതൃത്വത്തിലുള്ള മണ്ണഞ്ചേരി ഐ.എസ്.എച്ച്.ഒ മോഹിത്, സൈബർ സെൽ എന്നിവർ ഉൾപ്പെട്ട പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. ആലപ്പുഴ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.