ചില്ല് ശേഖരിക്കാൻ ആളെത്തും; നഗരസഭയിലെ 104 കേന്ദ്രങ്ങളിൽ സൗകര്യം
ആലപ്പുഴ: അജൈവ മാലിന്യം ശേഖരിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടമായി ആലപ്പുഴ നഗരസഭ വാര്‍ഡുകളില്‍നിന്ന് ചില്ല് മാലിന്യത്തിന്റെ ശേഖരണത്തിനായി ഞായറാഴ്ചയും തിങ്കളാഴ്ചയും കലക്ഷൻ ഡ്രൈവ് സംഘടിപ്പിക്കും. ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാലുവരെയും തിങ്കളാഴ്ച രാവിലെ ഏഴ് മുതൽ ഉച്ചക്ക് ഒന്ന് വരെയും ഒരുവാർഡിൽ രണ്ട് കേന്ദ്രങ്ങളിലായി 104 ഇടത്താണ് ചില്ല് മാലിന്യം ശേഖരിക്കാൻ കൗൺസിലർമാർ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഓരോ ശേഖരണ കേന്ദ്രങ്ങളിലും ഹരിതകർമ സേനാംഗങ്ങള്‍, ശുചീകരണ തൊഴിലാളികള്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ ആവശ്യമായ നിര്‍ദേശം നൽകും.
ബ്രോക്കണ്‍ മിറര്‍, ബിയര്‍ ബോട്ടില്‍, ഗ്ലാസ് ബോട്ടില്‍, പൊട്ടിയ ഗ്ലാസ് ജാറുകള്‍ എന്നീ ചില്ല് മാലിന്യമാണ് ആദ്യഘട്ടത്തില്‍ ശേഖരിക്കുന്നത്. പിന്നീടത് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും.
വാഹനത്തിന്റെ ചില്ലുകൾ, ട്യൂബ് ലൈറ്റുകള്‍, സെറാമിക് വസ്തുക്കള്‍, സ്റ്റിക്കര്‍ ഗ്ലാസുകള്‍, ടി.വി മോണിറ്ററുകള്‍ എന്നിവ ആദ്യഘട്ടത്തില്‍ ശേഖരിക്കില്ല. തുടര്‍ന്നുള്ള മാസങ്ങളില്‍ വിവിധതരത്തിലെ അജൈവ മാലിന്യങ്ങളായ ഇ-വേസ്റ്റുകൾ, ലെതർ, റെക്സിന് ഉൽപന്നങ്ങള്, ചെരിപ്പ്, തെര്‍മോകോള്‍ തുടങ്ങിയവ ശേഖരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.