പല്ലന ജലോത്സവം; വെള്ളംകുളങ്ങര, ആനാരി ചുണ്ടന്മാർ ജേതാക്കൾ
തൃക്കുന്നപ്പുഴ: പല്ലനയാറ്റിൽ വള്ളംകളി പ്രേമികളെ ആവേശം കൊള്ളിച്ച 48ാമത് മഹാകവി കുമാരനാശാൻ സ്മാരക ജലോത്സവത്തിൽ ഒപ്പത്തിനൊപ്പം ഫിനിഷിങ് പോയിന്റ് കടന്ന രണ്ട് വള്ളങ്ങൾ ജേതാക്കൾ. ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ ചെറുതന ജി.എൽ.സി ബോട്ട് ക്ലബ് തുഴഞ്ഞ വെള്ളംകുളങ്ങര ചുണ്ടനും ആനാരി ബോട്ട് ക്ലബ്ബ് തുഴഞ്ഞ ആനാരി ചുണ്ടനും ഒന്നാം സ്ഥാനം പങ്കിട്ടു. ഇരുട്ടുകുത്തി വിഭാഗത്തിൽ സിറ്റി ബോട്ട് ക്ലബ് തുഴഞ്ഞ ഡാനിയലും തെക്കനോടി കെട്ടുവള്ളങ്ങളുടെ മത്സരത്തിൽ ടി.ബി.സി ബോട്ട് ക്ലബ് തുഴഞ്ഞ ചെല്ലിക്കാടനും ഫൈബർ വള്ളങ്ങളിൽ മഹാദേവികാട് ഫൈബർ ചുണ്ടനും ജേതാക്കളായി.
ജലോത്സവം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. അടുത്ത വർഷം മുതൽ പല്ലന ജലോത്സവ സമിതിക്ക് ഹോം മിനിസ്റ്റേഴ്സ് ട്രോഫി ഏർപ്പെടുത്തുമെന്നും വള്ളംകളി കൂടുതൽ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിന് ടൂറിസം വകുപ്പിന്റെ പൂർണ സഹായം ലഭ്യമാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. മഹാകവി കുമാരനാശാൻ സ്മാരകത്തിൽ നടന്ന പുഷ്പാർച്ചനക്കുശേഷമാണ് വർണാഭമായ ജലഘോഷയാത്ര ആരംഭിച്ചത്. തുടർന്ന് ജലോത്സവ സമിതി പ്രസിഡന്റ് വി. മദനൻ പതാക ഉയർത്തി. എസ്. ഗോപാലകൃഷ്ണൻ മാസ് ഡ്രിൽ നയിച്ചു.
സമ്മേളനത്തിൽ തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ശശി അധ്യക്ഷത വഹിച്ചു. എ.കെ. രാജൻ, വി.കെ. നാഥൻ, ജി. ഷാജി പാതിരാമണലേൽ, അനില രാജു, ആശ രാമചന്ദ്രൻ, എ. ഷാജഹാൻ, ആർ.കെ. കുറുപ്പ്, സുധിലാൽ തൃക്കുന്നപ്പുഴ, സി.വി. രാജീവ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.