ആലപ്പുഴ: മൊബൈൽ സേവന ദാതാക്കളായ ബി.എസ്.എൻ.എല്ലിന്‍റെ സേവന വീഴ്ചക്കെതിരെ പരാതിപ്പെട്ട ഉപഭോക്താവിന് 10,000 രൂപ നഷ്ടപരിഹാരവും 1000 രൂപ കോടതി ചെലവും നൽകാൻ ഉപഭോക്തൃ കോടതി വിധി. എൽ.ഐ.സി ഏജന്‍റായ ആലപ്പുഴ പൊന്നാട് ഷൈജു നിവാസിൽ സുനിലാണ് മൊബൈൽ സർവിസ് ഒരു മണിക്കൂർ ലഭ്യമല്ലാതിരുന്നതിനെതിരെ ഹരജി നൽകിയത്. ഗൾഫിൽ ബിസിനസുകാരനായ കക്ഷിയെ ഇൻഷുറൻസ് പോളിസി ചേർക്കുന്ന ആവശ്യത്തിലേക്ക് നിശ്ചയിച്ച സമയത്ത് ഫോണിൽ ബന്ധപ്പെടുന്നതിന് സാധിക്കാതെ വന്നതിനാൽ തന്‍റെ ബിസിനസ് നഷ്ടമായെന്നാണ് എൽ.ഐ.സി ഏജന്‍റായ സുനിൽ ബോധിപ്പിച്ചത്.
മുൻകൂട്ടി അപ്പോയ്ന്‍റ്മെന്‍റ് എടുത്തിരുന്നെങ്കിലും വിളിച്ചിട്ടേ വരാവൂ എന്ന് കക്ഷി നിർദേശിച്ചിരുന്നു. മൊബൈൽ സേവനം കിട്ടാതിരുന്നതിനാൽ ഇതിന് സാധിച്ചില്ല. പിന്നീട് ഫോണിൽ കിട്ടിയപ്പോഴേക്കും കക്ഷി വിദേശത്തേക്ക് വിമാനം കയറിയിരുന്നു. സാധ്യതയുണ്ടായിരുന്ന കോടികളുടെ പോളിസിയും ലക്ഷക്കണക്കിന് രൂപയുടെ കമീഷനും നഷ്ടമാകാൻ ബി.എസ്.എൻ.എല്ലിന്‍റെ ഗുരുതര സേവന വീഴ്ച കാരണമായെന്ന വാദം അംഗീകരിച്ചാണ് ഉപഭോക്തൃ തർക്കപരിഹാര ഫോറം പ്രസിഡന്‍റ് സന്തോഷ് കുമാർ, മെംബർ സി.കെ. ലേഖമ്മ എന്നിവരുടെ വിധി. അഡ്വ. മുജാഹിദ് യൂസുഫ് മുഖേനയാണ് സുനിൽ കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.