മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ഒ.പി ബഹിഷ്കരണം; രോഗികൾ വലഞ്ഞു

അമ്പലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ ഡോക്ടർമാർ അനിശ്ചിതകാല ഒ.പി. ബഹിഷ്കരണം ആരംഭിച്ചു. ഇതോടെ രോഗികൾ വലഞ്ഞു. 2025 ജൂലൈ ഒന്ന് മുതൽ സമരത്തിലായിരുന്ന ഡോക്ർമാർ ആരോഗ്യവകുപ്പ്, ധനകാര്യ വകുപ്പ് മന്ത്രിമാരുമായും പലവട്ടം ചർച്ചകൾ നടത്തിയിട്ടും ഫലം കാണാത്തിനെത്തുടർന്നാണ് അനിശ്ചിതകാല സമരം തുടങ്ങിയത്. മറ്റ് സർക്കാർ ജീവനക്കാർക്ക് ശമ്പളപരിഷ്കരണ കുടിശ്ശിക പൂർണമായി നൽകാൻ ഉത്തരവിറക്കിയിട്ടും മെഡിക്കൽ കോളജ് ഡോക്ടർമാരെ പൂർണമായി അവഗണിച്ചുവെന്നാണ് പരാതി. നിയമോപദേശം തേടി ഭാഗികമായെങ്കിലും ശമ്പള കുടിശ്ശിക നൽകാമെന്ന് ഉറപ്പുനൽകിയിരുന്നുവെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കെ.ജി.എം.സി.ടി.എ സമരം ശക്തമാക്കിയത്.

ചട്ടപ്പടി സമരവും നിസ്സഹകരണവും തുടരുകയാണ്. 21 ദിവസമായി തുടരുന്ന റിലേ നിരാഹാര സത്യഗ്രഹത്തിനും ഫലമുണ്ടായിട്ടില്ല. വിവിധ മെഡിക്കൽ കോളജുകളിൽ നിന്നുള്ള സീനിയർ ഡോക്ടർമാർ ഉൾപ്പെടെ നിരാഹാര സമരത്തിൽ പങ്കെടുക്കുന്നുണ്ട്. അനിശ്ചിതകാല ഒ.പി ബഹിഷ്കരണവും അധ്യാപന ബഹിഷ്കരണവുമാണ് ഇപ്പോൾ ആരംഭിച്ചത്. ഒ.പികളിൽ സീനിയർ ഡോക്ടർമാർ വിട്ടുനിന്നു. പി.ജി. വിദ്യാർഥികളും ഹൗസ് സർജൻമാരുമാണ് ഒ.പി.യിലെത്തിയ രോഗികളെ പരിശോധിച്ചത്. അത്യാഹിത വിഭാഗം, ലേബർ റൂം, അടിയന്തര ശസ്ത്രക്രിയകൾ, ഐ.സി.യു, പോസ്റ്റുമോർട്ടം, അടിയന്തിര ലബോറട്ടറി സേവനങ്ങൾ എന്നിവയെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആവശ്യങ്ങൾ അംഗീകരിച്ച് തീരുമാനം എടുക്കാത്ത പക്ഷം ഫെബ്രുവരി 19 മുതൽ അനിശ്ചിതകാലത്തേക്ക് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും മറ്റ് പ്രവൃത്തികളും നിർത്താൻ സംഘടന നിർബന്ധിതമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫെബ്രുവരി 26 മുതൽ എല്ലാ പരീക്ഷ ജോലികളിൽ നിന്നും സംഘടന വിട്ടുനിൽക്കാനും തീരുമാനിച്ചു.

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിൽ ഒ.പി കൗണ്ടറിന്റെ മുന്നിൽ പ്രകടനവും ധർണയും നടത്തി. യൂനിറ്റ് പ്രസിഡൻറ് ഡോ. സജയ് പി.എസ്. ധർണ ഉദ്ഘാടനം ചെയ്തു. കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. ശ്രീകാന്ത്, ലോക്കൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. കെ.എം. ബിന്ദു, യൂനിറ്റ് സെക്രട്ടറി ഡോ. പി. ജംഷിദ് എന്നിവർ സംസാരിച്ചു. വിദ്യാർഥികൾ, കോളജ് യൂനിയൻ, വിദ്യാർഥി സംഘടനാ പ്രതിനിധികൾ, പി.ജി വിദ്യാർഥികള്‍ എന്നിവർ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ധർണയിൽ പങ്കെടുത്തു.

Tags:    
News Summary - Medical college doctors boycott OP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.