ദേശീയപാത വികസനത്തിന്റെ ഭാഗമായി ആലപ്പുഴ മെഡിക്കൽ കോളജിന്റെ ചുറ്റുമതിൽ പോളിച്ച നിലയിൽ

നീണ്ട നിയമ പോരാട്ടം ഫലം കണ്ടു; ആലപ്പുഴ മെഡിക്കൽ കോളജിന്റെ ചുറ്റുമതിൽ നിർമാണത്തിന് കരാർ ഉറപ്പിച്ചു

അമ്പലപ്പുഴ: നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ആലപ്പുഴ മെഡിക്കൽ കോളജിന്റെ ചുറ്റുമതിൽ നിർമാണത്തിന് കരാർ ഉറപ്പിച്ചു. ദേശീയപാതയുടെ വികസനത്തിന്റെ ഭാഗമായി പൊളിച്ച് മാറ്റിയ മതിലിന്റെ നിർമാണം അനിശ്ചിതത്വത്തിലായതോടെ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥിനികൾ ഹൈകോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചിരുന്നു.

ഹൈകോടതി നൽകിയ സമയ പരിധി അവസാനിച്ചിട്ടും ചുറ്റുമതിൽ നിർമാണത്തിനുള്ള ഒരു നടപടിയും സർക്കാർ തുടങ്ങിയിടരുന്നില്ല. എന്നാൽ, തിങ്കളാഴ്ച മുതൽ മതിൽ നിർമാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചതായി പി.ടി.എ ഭാരവാഹികൾ പറഞ്ഞു.

ഒരു കോടി എട്ടുലക്ഷത്തി ഏഴായിരത്തി നാന്നൂറ്റിഎൺപത്തിയൊന്നു രൂപക്കാണ് കരാർ ഉറപ്പിച്ചത്. നിർമാണ സാമഗ്രികളുടെ വില വ്യത്യാസമൂലം കരാറുകാരൻ എസ്റ്റിമേറ്റിനേക്കാൾ പത്ത് ശതമാനം അധിക നിരക്കിലാണ് ടെൻഡർ സമർപ്പിച്ചതെങ്കിലും 0.48 ശതമാനം മാത്രമാണ് അധികമായി നൽകിയത്. പി.ടി.എയുടെ നേതൃത്വത്തിൽ ഏഴ് മെഡിസിൻ വിദ്യാർഥിനികൾ ഹൈകോടതിയിൽ നൽകിയ ഹരജിയെ തുടർന്നാണ് ചുറ്റുമതിൽ നിർമാണം ആരംഭിക്കാനായത്. കഴിഞ്ഞ സെപ്റ്റംബർ 24ന് മുമ്പ് ചുറ്റുമതിൽ നിർമാണം പുർത്തിയാക്കാനായിരുന്നു കോടതി ഉത്തരവ്.

ഒരേക്കർ 19 സ്ഥലമാണ് കോളജിനും ഹോസ്റ്റലിനും മറ്റുമായുള്ളത്. എന്നാൽ, മതിൽ പൊളിച്ചു മാറ്റിയതിന്റെ 36 ലക്ഷം രൂപ മാത്രമാണ് നഷ്ടപരിഹാരമായി ലഭിച്ചത്. പിന്നീട് 1.60 കോടി രൂപയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് ആരോഗ്യ വകുപ്പിന് കൈമാറി ഒരു വർഷം പിന്നിട്ടിട്ടും യാതൊരു നടപടിയുമായില്ല. എട്ടിലധികം ഹോസ്റ്റലുകളിലായി ആയിരത്തിലധികം മെഡിക്കൽ വിദ്യാർഥികൾ, നൂറ് കണക്കിന് ജീവനക്കാരുടെ ക്വാർട്ടേഴ്സ്, പത്തോളജി, അനാട്ടമി ഉൾപ്പെടെയുള്ള ലാബുകൾ, കോടികൾ വിലമതിക്കുന്ന ഉപകരണങ്ങൾ എന്നിവയുള്ള കാമ്പസിൽ ആർക്കും എപ്പോഴും ഒരു പരിശോധനയും കൂടാതെ കടന്നുവരാം എന്ന അവസ്ഥയായിരുന്നു.

രാത്രിയിലും പകലുമൊക്കെ തെരുവ് നായ ശല്യവും രൂക്ഷമാണ്. വനിതാ ഹോസ്റ്റലുകളിൽ രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുദ്ധ ശല്യം ഉണ്ടായതിനാൽ പല പ്രാവശ്യം പുന്നപ്ര പൊലീസ് കേസെടുത്തിട്ടുള്ളതാണ്. ആറ് മെഡിക്കൽ വിദ്യാർഥികളുടെ മരണം പോലും ഈ സുരക്ഷാ വീഴ്ചയുമായി ബന്ധപെട്ടാണ് ഉണ്ടായത്. തെരുവു നായ്ക്കളുടെ ശല്യം മൂലം പകൽ പോലും കാമ്പസിൽ കയറി ചെല്ലാൻ പറ്റാത്ത അവസ്ഥയാണ്. നിർമാണവുമായി ബന്ധപ്പെട്ട് പി.ടി.എ പ്രതിനിധികൾ മന്ത്രിമാർ, എം.പി, എം.എൽ.എമാർ, കലക്ടർ തുടങ്ങിയവർക്ക് നിവേദനം നൽകിയിരുന്നു. അവസാനം എം.പിയും പബ്ലിക് അക്കൗണ്ട്സ് ചെയർമാനുമായ കെ.സി. വേണുഗോപാൽ മുൻകൈയെടുത്ത് കലക്ടറേറ്റിൽ യോഗം കൂടുകയും കണ്ടിജൻസി ഫണ്ട് ഉപയോഗിച്ച് ദേശീയ പാത അതോറിറ്റി മതിൽ നിർമിച്ച് നൽകാം എന്ന് വാഗ്ദാനം ചെയ്തതുമാണ്.

എന്നാൽ, ഇതിനും കാലതാമസം നേരിട്ടതോടെയാണ് പി.ടി.എയുടെ സഹായത്തോടെ കോളജിലെ സാവ്യാ രാജു, ഫാത്തിമാ സുൽത്താന, നിദാ നസ്റിൻ, സ്നേഹാ രവീന്ദ്രൻ, പാർവതി.എസ്, റിയാ.എൽ.റോബിൻസൺ, റിഫാനാ റഷീദ് എന്നീ വിദ്യാർഥിനികൾ ഹൈകോടതിയിൽ ഹരജി നൽകിയത്.

കോടതിയിൽ ദേശീയപാത അതോറിറ്റി മതിൽ നിർമാണവുമായി ബന്ധപ്പെട്ട് അവർക്ക് ഈ കാര്യത്തിൽ യാതൊരുവിധ അനുകൂല നടപടികളും ചെയ്യുവാൻ കഴിയില്ല എന്ന് അറിയിച്ചതിനാൽ ഹർജി ഹൈകോടതി അടിയന്തിരമായി പരിഗണിക്കുകയും കാമ്പസിന്റെയും കുട്ടികളുടെയും സുരക്ഷക്ക് ഭീഷണിയായി നിലനിൽക്കുന്ന ഈ വിഷയത്തിൽ അധികാരികളെ നിശിതമായി വിമർശിക്കുകയും അടിയന്തിരമായി ചുറ്റുമതിൽ നിർമിക്കണമെന്ന് ജസ്റ്റീസ് നഗരേഷിശന്റ നേത്യത്വത്തിലുള്ള ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിടുകയും ചെയ്തു.

എന്നാൽ, ഹൈകോടതി നൽകിയ സമയ പരിധി അവസാനിച്ചിട്ടും ചുറ്റുമതിലിനായി ഒരു കല്ല് പോലുമിട്ടിരുന്നില്ല. നിലവിൽ കോടതിയലക്ഷ്യ ഹരജിയുള്ളതിനാൽ നിശ്ചിത സമയത്ത് തന്നെ പ്രവൃത്തി പൂർത്തീകരിക്കാനുളള ശ്രമത്തിലാണ് പി.ഡബ്ല്യൂ.ഡി അധികൃതർ.

Tags:    
News Summary - A long legal battle has paid off; contract for the construction of the perimeter wall of Alappuzha Medical College has been secured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.