ട്രോളിങ് നിരോധനത്തെ തുടർന്ന് കായംകുളം ഹാർബറിൽ നങ്കൂരമിട്ട ബോട്ടുകൾ
ട്രോളിങ് നിരോധനം അവസാനിക്കാൻ മണിക്കൂറുകൾ
അമ്പലപ്പുഴ: ട്രോളിങ് നിരോധനം കഴിയാന്‍ മണിക്കൂറുകള്‍ അവശേഷിക്കെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഒരു വര്‍ഷത്തെ പ്രതീക്ഷകളും കടലെടുത്തു. കഴിഞ്ഞ മാസം ഒമ്പതിന് അർധരാത്രി ആരംഭിച്ച ട്രോളിങ് നിരോധനം ബുധനാഴ്ച രാത്രി 12 ഓടെയാണ് അവസാനിക്കുന്നത്. ബോട്ടുകള്‍ക്ക് കടലില്‍ മത്സ്യബന്ധനത്തിനുള്ള നിരോധനം ഏർപെടുത്തുമ്പോഴാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ചാകരക്കൊയ്ത്തിന്റെ പ്രതീക്ഷകളുള്ളത്. എന്നാല്‍ മൂന്ന് വര്‍ഷമായി ഇവരുടെ പ്രതീക്ഷകള്‍ കടല്‍ കവരുകയാണ്.
ട്രോളിങ് കാലത്തെ കാലാവസ്ഥ മുന്നറിയിപ്പും കടുത്ത മത്സ്യക്ഷാമവും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ വറുതിയിലാക്കിയിരിക്കുകയാണ്. ചാകര കൊയ്ത് പ്രതീക്ഷിച്ചിരുന്ന സമയത്തെ അപ്രതീക്ഷിത കടൽ കയറ്റവും ദിവസങ്ങളോളം നീണ്ട കാറ്റും മഴയുമാണ് പ്രതീക്ഷകൾ ഇല്ലാതാക്കിയത്. ട്രോളിങ് നിരോധന കാലയളവില്‍ വള്ളങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് സുലഭമായി മത്സ്യം ലഭിക്കുന്നതാണ്. പൂവാലൻ, നാരൻ ചെമ്മീനുകളും ആവോലി, ഞണ്ട് തുടങ്ങിയവയും കിട്ടിയിരുന്നു.
കൂടാതെ വലിയയിനം മത്തിക്ക് സീസണിൽ പ്രിയം ഏറെയായിരുന്നു. എന്നാൽ, നാരനും ആവോലിയും ഞണ്ടും കണികണ്ടില്ല. വലിയമത്തി ചെറിയതോതിൽ കിട്ടിയിരുന്നു. അതിന് മതിയായ വിലയും ഹാർബറിൽ കിട്ടി. എന്നാൽ പ്രതീക്ഷിച്ചപോലെ ചാകര ഇത്തവണ ഉണ്ടായില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
തോട്ടപ്പള്ളി ഹാർബർ, പുന്നപ്ര ചള്ളി, പറവൂർ ഗലീലിയ തീരങ്ങളില്‍ നിന്ന് പുലര്‍ച്ച രണ്ടോടെ തിരമാലകളോട് മല്ലടിച്ച് വലനീട്ടിയെങ്കിലും തിരികെ എത്തിയത് നിരാശയോടെയാണ്. ഉച്ചക്ക് ശേഷം പോകുന്ന നീട്ടുവലക്കാര് രാത്രിയോടെ തീരത്തണയുമ്പോള്‍ വലയില്‍ കടബാധ്യതകള്‍ മാത്രമാണ്. ഇടക്ക് ചില വള്ളങ്ങളില്‍ പൂവാലനും കൊഴുവയും കിട്ടിയെങ്കിലും കരയിലെത്തുമ്പോള്‍ മതിയായ വില കിട്ടാതെയും വന്നു. പൂവാലന് കിലൊ 60 മുതല്‍ 80 വരെയാണ് ലേലം ഉറപ്പിച്ചത്.
കൊഴുവക്കാകട്ടെ 20 രൂപവരെയായിരുന്നു കിട്ടിയത്. ചില ദിവസങ്ങളില്‍ കൊഴുവക്ക് 60 മുതല്‍ 80 വരെ ഹാര്‍ബറില്‍ വില കിട്ടിയിരുന്നു. ട്രോളിങ് വലകള്‍ ഉപയോഗിക്കാത്ത ലൈലന്റ് വള്ളങ്ങള്‍ കടലില്‍ ഇറക്കിയിരുന്നെങ്കിലും ചെറിയ മത്തിയും ചെമ്മീനും ചെറിയ തോതില്‍ കിട്ടിയിരുന്നു. എന്നാല്‍ ഇത് ചെലവ് തുകക്ക് പോലും തികയില്ലായിരുന്നെന്നാണ് തൊഴിലാളികള്‍ പറയുന്നത്. രണ്ടും മൂന്നും കുട്ട മീനുമായി കരയിലെത്തുമ്പോള്‍ ഇന്ധനച്ചിലവിനുള്ള തുക പോലും പല വള്ളങ്ങള്‍ക്കും കിട്ടിയിരുന്നില്ല.
ചെറുകിട കച്ചവടക്കാര്‍ക്ക് ഇത്തവണ ചാകരയായിരുന്നു. ഹാര്‍ബറില്‍ നിന്നും എടുക്കുന്ന മീനിന് രണ്ടിരട്ടിയോളം വിലയാണ് നാട്ടുകാരില്‍ നിന്ന് ഈടാക്കിയത്. സാധാരണ ട്രോളിങ് സമയത്താണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കൊണ്ടുവരുന്ന മീനിന് മതിയായ വില കിട്ടിയിരുന്നത്. ഇടനിലക്കാരില്ലാതെ മത്സ്യഫെഡുവഴി മീനെടുത്ത് കച്ചവടക്കാര്‍ക്ക് വിറ്റാല്‍ മതിയായ വില കിട്ടുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
കഴിഞ്ഞ പിണറായി സര്‍ക്കാറിന്റെ കാലത്ത് ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്ത ജെ. മേഴ്സികുട്ടിയമ്മ ഇതിന് തുടക്കമിട്ടിരുന്നു. അമ്പലപ്പുഴയിലെ അന്നത്തെ ചാകരത്തീരമായിരുന്ന പായല്‍ക്കുളങ്ങര അഞ്ചാലിന്മൂട് ഇതിനുള്ള ക്രമീകരണങ്ങളും നടത്തിയിരുന്നു. എന്നാല്‍ പിന്നീടത് തുടര്‍ന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.