94ാം വയസ്സിലും വിപ്ലവാവേശവുമായി ഭാസ്‌കരപ്പണിക്കർ

ചെങ്ങന്നൂർ: പ്രായാധിക്യം മൂലമുള്ള അവശതകൾ തളർത്താത്ത മനസ്സുമായി 94ാം വയസ്സിലും വിപ്ലവാവേശവുമായി ഭാസ്‌കരപണിക്കർ ആർ.എസ്.പി അംഗത്വം പുതുക്കി. സെപ്റ്റംബറിൽ നടക്കുന്ന പാർട്ടിയുടെ 22ാം ദേശീയ സമ്മേളനത്തിന് മുന്നോടിയായാണ് റിട്ട. അധ്യപകൻ പുതുതലമുറയുടെ ആവേശമായി അംഗത്വം പുതുക്കിയത്. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ മാന്നാർ ഇരമത്തൂർ 18ാം വാർഡിൽ കളത്തിൽ കെ. ഭാസ്‌കരപ്പണിക്കർ (ഭാസി സാർ ) ജില്ലയിലെ ആദ്യകാല സഖാക്കളിൽ ഇപ്പോഴുള്ളവരിൽ പ്രമുഖനാണ്. 1928 ഒക്ടോബർ 26ന് സമ്പന്നമായ കളത്തിൽ തറവാട്ടിൽ ജനനം. പഠനത്തോടൊപ്പം വിപ്ലവവും തലക്കുപിടിച്ചു. സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി പ്രവർത്തിക്കുമ്പോഴാണ് ആർ.എസ്.പിയിലെത്തുന്നത്. 21ാം വയസ്സിൽ സംസ്‌കൃത-മലയാളം അധ്യാപകനായി. മാന്നാർ എൻ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ 34 വർഷത്തെ സേവനം കഴിഞ്ഞ് 39 വർഷമായി വിശ്രമജീവിതത്തിലാണ്. വിപ്ലവം എന്നാൽ പാർട്ടിയിലെ 'കാർണവർക്കി'ന്നും വിശ്രമമില്ല. ദീർഘകാലം കൺസ്യൂമർ സൊസൈറ്റി പ്രസിഡന്‍റ്, കാർഷിക സഹകരണ ബാങ്ക് ഡയറക്ടർ, നിയോജക മണ്ഡലം സെക്രട്ടറി, ഐക്യ കർഷക സംഘം ജില്ല പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രായത്തി‍ൻെറ അവശതകളൊക്കെയും ആർ.എസ്.പി എന്നു കേൾക്കുമ്പോൾ ഓടിമറയുമിപ്പോഴും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.