നാല് ഏരിയകമ്മിറ്റിയിൽ വിഭാഗീയത -ആർ. നാസർ

ആലപ്പുഴ: ആലപ്പുഴയിലെ നാല് ഏരിയകമ്മിറ്റിയിൽ വിഭാഗീയത പ്രവർത്തനം നടന്നതായി സി.പി.എം ജില്ലസെക്രട്ടറി ആർ. നാസർ. ആലപ്പുഴയിൽ ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളുടെ തെരഞ്ഞെടുപ്പിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ നോർത്ത്, സൗത്ത്, തകഴി, ഹരിപ്പാട് ഏരിയ കമ്മിറ്റികളിലാണ് വിഭാഗീയത നീക്കം നടന്നത്. സമ്മേളനവുമായി ബന്ധപ്പെട്ട് നടന്ന വിഭാഗീയമായ നീക്കത്തെക്കുറിച്ച് സംസ്ഥാനകമ്മിറ്റി അന്വേഷിക്കും. ഇതിന്‍റെ ഗൗരവം പരിശോധിച്ച് മേലിൽ ആവർത്തിക്കാതിരിക്കാനുള്ള നടപടിയെടുക്കും. പ്രായപരിധി കഴിഞ്ഞ ജി. സുധാകരൻ ജില്ലകമ്മിറ്റി ഓഫിസിലെ ബ്രാഞ്ച് കമ്മിറ്റി ഘടകത്തിൽ പ്രവർത്തിക്കും. ജില്ലകമ്മിറ്റിയിൽ ക്ഷണിതാവായി പങ്കെടുക്കും. ജില്ലകമ്മിറ്റി തീരുമാനിക്കുന്ന പ്രധാനപരിപാടികളിലും പഠനകേന്ദ്രത്തിലും സുധാകരന്‍റെ സേവനങ്ങൾ ഉപയോഗപ്പെടുത്തും. പാർട്ടി വിധേയമായി പ്രവർത്തിച്ചതിനാലാണ് കെ. രാഘവൻ വീണ്ടും ജില്ല സെക്രട്ടേറിയറ്റിലേക്ക് മടങ്ങിയെത്തിയത്. തിരുത്താൻ വേണ്ടിയാണ് പാർട്ടി നടപടിയെടുത്തത്. എന്നെത്തേക്കുമായി പാർട്ടിയിൽനിന്ന് കളയാൻ വേണ്ടിയല്ല. പടനിലം സ്കൂളിൽ അഴിമതി മനസ്സിലാക്കാനും തടയാനും കഴിയാത്തതിന്‍റെ പേരിലാണ് നേരത്തേ മാറ്റിനിർത്തിയത്. സമൂഹ മാധ്യമങ്ങളിലൂടെ പാർട്ടിയെയും നേതാക്കളെയും വിമർശിച്ച യു. പ്രതിഭ എം.എൽ.എക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ച സാഹചര്യത്തിലാണ് നടപടി വേണ്ടെന്ന് വെച്ചതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.