അഭിലാഷ്
ആലപ്പുഴ: അർജന്റീന സ്വദേശികൾ ഹൗസ് ബോട്ടിലെ മുറിയിൽ സൂക്ഷിച്ചിരുന്ന ബാഗിൽ നിന്നും 1600 ഡോളർ മോഷണം പോയ കേസിൽ ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ. തകഴി, ചെറയകം മുട്ടുങ്കൽ വീട് അഭിലാഷിനെ (40) ആണ് അമ്പലപ്പുഴ ഡിവൈ.എസ്.പി രാജേഷ് കെയുടെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. അർജന്റീന സ്വദേശികളായ 15 ഓളം പേർ ചമ്പക്കുളത്ത് വന്ന് ബ്ളൂ ജെല്ലി റിസോർട്ടിന്റെ ഹൗസ് ബോട്ടിൽ താമസിച്ചിരുന്നു. വൈകുന്നേരം ബോട്ട് നിർത്തിയിട്ട് വിദേശികൾ എല്ലാവരും റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ പോയ സമയം ബോട്ട് ജീവനക്കാരനായ അഭിലാഷ് മുറിതുറന്ന് ബാഗിൽ നിന്നും പണം അപഹരിയ്ക്കുകയായിരുന്നു.
ബോട്ടിലെ സി.സി.ടി.വി ക്യാമറ മറ്റാരും അറിയാതെ മുൻകൂട്ടി ഓഫ് ചെയ്ത ശേഷമാണ് മോഷണം നടത്തിയത്. പരാതിയെ തുടർന്ന് അന്നേ ദിവസം ബോട്ടിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് അഭിലാഷ് കുറ്റം സമ്മതിച്ചത്. മോഷണം ചെയ്ത ശേഷം ഒളിപ്പിച്ചു വച്ച പണം പൊലീസ് കണ്ടെടുത്തു. നെടുമുടി സർക്കിൾ ഇൻസ്പെക്ടർ നൗഫൽ എ., സബ് ഇൻസ്പെക്ടർ ബിനോയി എം.എ , ഗ്രേഡ് എസ്.ഐ സുധി വി.പി, എ.എസ്. ഐ ഷൈനിമോൾ, സീനിയർ സി.പി.ഒ അരുൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.