മാലിന്യവാഹിനിയായി കരിപ്പുഴ തോട്

കായംകുളം: വിനോദസഞ്ചാര വികസനത്തിന് സാധ്യതയുള്ള ടൗണിലെ കരിപ്പുഴ തോട് മാലിന്യം കുമിഞ്ഞ്​ രോഗവാഹിനിയായി ഒഴുകുന്നു. കായംകുളം കായലിനോട് ചേർന്നുള്ള കരിപ്പുഴതോട്ടിൽ വൻതോതിലാണ് മാലിന്യം തള്ളുന്നത്. കായലിൽ തള്ളിയ പ്ലാസ്റ്റിക് മാലിന്യം ഇറച്ചി മാർക്കറ്റിന് പടിഞ്ഞാറ് പുത്തൻകണ്ടം ഭാഗത്ത് അടിഞ്ഞത് പാരിസ്ഥിതിക പ്രശ്നം സൃഷ്ടിക്കുന്നു. അംഗൻവാടിയടക്കം പ്രവർത്തിക്കുന്ന ജനവാസമേഖലയിലാണ് ഇവ അടിഞ്ഞത്. ജൈവ മാലിന്യങ്ങളുടെ അസഹ്യമായ ദുർഗന്ധം കാരണം ജനങ്ങൾ ദുരിതത്തിലാണ്. വീടുകളിൽനിന്നുള്ള ശൗചാലയമാലിന്യം അടക്കമുള്ളവ തോട്ടിലേക്ക് ഒഴുക്കിവിടുന്നതും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ചീഞ്ഞളിഞ്ഞ ഭക്ഷണാവശിഷ്ടങ്ങൾ അടക്കമുള്ളവ നിക്ഷേപിക്കുന്നതിലൂടെ പ്രദേശവാസികൾ രോഗഭീഷണിയും നേരിടുന്നു. കായലിൽ ആഴക്കുറവ് കാരണം ഒഴുക്ക് നിലച്ചതും മാലിന്യം അടിയാൻ കാരണമാണ്. എട്ടു വർഷം മുമ്പ് 10 കോടിയോളം രൂപ ചെലവഴിച്ച് കായൽ നവീകരിച്ചിരുന്നു. കരയിലേക്ക് കോരിയിട്ട ചളിയും മാലിന്യവും അടുത്ത മഴയിൽ തോട്ടിലേക്കുതന്നെ തിരികെ പതിക്കുകയായിരുന്നു. വശങ്ങളിലെ ഭിത്തികൾ തകർന്നതും മാലിന്യം തോട്ടിലേക്ക് ഒഴുകുന്നതിന് കാരണമാണ്. മാലിന്യം തള്ളുന്നത്​ തടയുന്നതിൽ ശാസ്ത്രീയ സംവിധാനങ്ങൾ നടപ്പാക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. പരാതി ശക്തമായതോടെ ഒരാഴ്ച മുമ്പ് നഗരസഭ കുറെ മാലിന്യം നീക്കം ചെയ്തിരുന്നു. ഇതിന്റെ മൂന്നിരട്ടിയാണ് ഇപ്പോൾ അടിഞ്ഞിരിക്കുന്നത്. ചിത്രം: കരിപ്പുഴ തോട്ടിൽ പുത്തൻകണ്ടം ഭാഗത്ത് അടിഞ്ഞ പ്ലാസ്റ്റിക് മാലിന്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.