ദേശീയപാത ആറ് വരിയാക്കൽ തുറവൂർ–പറവൂർ റീച്ച് നിർമാണം ഉടൻ

കെ.സി.സി ബിൽഡ്കോൺ കമ്പനിക്കാണ് നിർമാണച്ചുമതല ആലപ്പുഴ: തുറവൂർ-കഴക്കൂട്ടം ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി തുറവൂർ മുതൽ പറവൂർ വരെയുള്ള ഒന്നാം പാക്കേജിന്‍റെ പുനർനിർമാണത്തിന് കരാർ കമ്പനിക്ക് ചുമതല കൈമാറി. കഴിഞ്ഞയാഴ്ചയാണ് ഇതുസംബന്ധ‍ിച്ച ലെറ്റർ ഓഫ് അപ്പോയിന്‍റ്മെന്‍റ് ദേശീയപാത അതോറിറ്റി കൈമാറിയത്. ഇതുവരെ ഈ ഭാഗത്ത് ഏറ്റെടുത്ത ഭൂമിയുടെ യഥാർഥ രേഖകളും കമ്പനിക്ക് കൈമാറിക്കഴിഞ്ഞു. ഹരിയാന കേന്ദ്രമായ കെ.സി.സി ബിൽഡ്കോൺ കമ്പനിക്കാണ് നിർമാണച്ചുമതല. ആദ്യഘട്ടമായി ഈ പ്രദേശത്ത് ഏറ്റെടുത്ത ഭൂമിയിലുള്ള നിർമിതികൾ പൊളിച്ചുമാറ്റുന്ന ജോലിയാണ് നടക്കുക. പൂർണമായി നഷ്ടപരിഹാരം നൽകി ഏറ്റെടുത്ത ഭൂമിയിലെ പൊളിച്ചുമാറ്റൽ ഈയാഴ്ച തുടങ്ങുമെന്നാണ് പ്രതീക്ഷ. ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന് കരാറായ സാഹചര്യത്തിൽ ബൈപാസും ആറുവരിയായി വികസിപ്പിക്കും. എന്നാൽ, ബൈപാസിൽ ടോൾ പിരിവ് തൽക്കാലം ഉണ്ടായേക്കില്ലെന്നാണ് സൂചന. ദേശീയപാത ആറുവരിയാകുംമുമ്പ് ടോൾ പിരിക്കുന്നത് പ്രതിഷേധത്തിന് ഇടയാക്കുമെന്നതിനാലാണ് ഇതെന്നാണ് വിവരം. 2021 ജനുവരിയിലാണ് ആലപ്പുഴ ബൈപാസ് തുറന്നത്. സർക്കാർ അന്ത്യശാസനം നൽകിയതോടെ 10ദിവസത്തിനുള്ളിൽ സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് ദേശീയപാത സ്ഥലമേറ്റെടുക്കൽ വിഭാഗം കർമപദ്ധതി തയാറാക്കി. യുദ്ധകാലാടിസ്ഥാനത്തിൽ, കൃത്യമായ ലക്ഷ്യം നൽകി 10വീതം സംഘങ്ങളാക്കി ജോലി പൂർത്തിയാക്കാനാണ് നീക്കം. ഇതിനായി കലക്ടറേറ്റിലെ ദേശീയ സമ്പാദ്യ പദ്ധതി ഹാളിലേക്ക് ജീവനക്കാരെ മാറ്റി വിന്യസിച്ചു. നേരത്തേ 60 ജീവനക്കാരെ ദേശീയപാത സ്ഥലമേറ്റെടുക്കൽ വിഭാഗത്തിലേക്ക് ഡെപ്യൂട്ടേഷനിൽ നിയമിച്ചിരുന്നു. അതിനുപുറമേ ഡാറ്റ എൻട്രി വിഭാഗത്തിലേക്ക് കൂടുതൽ ജീവനക്കാരെ വേറെയും നിയമിച്ചുതുടങ്ങി. ഇവരെക്കൂടി ഉൾപ്പെടുത്തി ആകെ 10 സംഘങ്ങളാക്കി ഉദ്യോഗസ്ഥരെ തിരിക്കും. ഒരുസംഘം ഒരു ദിവസം 30പേരുടെ ഭൂമി സംബന്ധിച്ച രേഖകൾ പരിശോധിച്ച് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന് നടപടി പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇത്തരത്തിൽ ദിവസം 300 ഫയലുകൾ തീർപ്പാക്കും. ചുമതലയുള്ള ജീവനക്കാർ ഞായർ ഉൾപ്പെടെ എല്ലാ ദിവസവും ജോലിക്ക് ഹാജരാകേണ്ടിവരും. രാവിലെ ജോലിക്കുകയറിയാൽ ടാർഗറ്റായ 30 ഫയലുകൾ പൂർത്തിയാക്കിയശേഷമേ മടങ്ങാനാകൂ. ഭൂമിയേറ്റെടുത്തവർക്കുള്ള നഷ്ടപരിഹാരമായി ഇതുവരെ 1328കോടിയാണ് വിതരണം ചെയ്തത്. 1722കോടി വിതരണം ചെയ്യാനുണ്ട്. സി.കെ. ചന്ദ്രപ്പനെ അനുസ്മരിച്ചു ആലപ്പുഴ: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.കെ. ചന്ദ്രപ്പന്‍റെ ചരമദിനത്തോട് അനുബന്ധിച്ച് വലിയ ചുടുകാട്ടിൽ അനുസ്മരണ സമ്മേളനം നടന്നു. സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. മന്ത്രി പി. പ്രസാദ്, ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, അസി. സെക്രട്ടറിമാരായ പി.വി. സത്യനേശൻ, ജി. കൃഷ്ണപ്രസാദ്‌, സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാർ, ജില്ല എക്സി അംഗങ്ങളായ പി. ജ്യോതിസ്, എൻ.എസ്. ശിവപ്രസാദ്, വി. മോഹൻദാസ്, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ, മണ്ഡലം സെക്രട്ടറിമാരായ ഇ.കെ. ജയൻ, എം.സി. സിദ്ധാർഥൻ, ജില്ല കൗൺസിൽ അംഗങ്ങളായ പി.പി. ഗീത, ആർ. അനിൽ കുമാർ, വി.സി. മധു എന്നിവരും കുടുംബാംഗങ്ങളും പുഷ്പാർച്ചനക്ക് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.