ആലപ്പുഴ: കോഴിഫാം മുതലാളിമാരുടെ അനിയന്ത്രിത ഇടപെടലാണ് കോഴിവില വർധനവിന് കാരണമെന്ന് ആലപ്പി ചിക്കൻ മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ അടിയന്തര നടപടിയെടുത്തില്ലെങ്കിൽ കടയടപ്പ് സമരം ഉൾപ്പെടെ പ്രക്ഷോഭം ആരംഭിക്കും. നൂറുകണക്കിന് തെഴിലാളികൾ പണിയെടുക്കുന്ന മേഖലയെ തകർക്കാൻ കുത്തക കോഴി ഫാം മുതലാളിമാർ ശ്രമിക്കുകയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ കെ.എം. നസീർ, ഷിഹാബുദ്ദീൻ, അബ്ദുസ്സലാം എന്നിവർ പങ്കെടുത്തു. ------ കോഴി വ്യാപാരികളുടെ കൺവെൻഷൻ നാളെ ആലപ്പുഴ: ചിക്കൻ വ്യാപാരസമിതിയുടെ സംസ്ഥാന കൺവെൻഷൻ തിങ്കളാഴ്ച രാവിലെ 10ന് എൻ.ജി.ഒ യൂനിയൻ ഹാളിൽ ചേരും. മന്ത്രി സജി ചെറിയാൻ ഉദ്ഘടനം ചെയ്യും. ഇ.എസ്. ബിജു മുഖ്യപ്രഭാഷണം നടത്തും. ഹംസ പുല്ലാട്ടിൽ അധ്യക്ഷത വഹിക്കും. 14 ജില്ലകളിൽനിന്ന് 250 പ്രതിനിധികൾ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ പി.എസ്. ഉസ്മാൻ, ടി.വി. ബൈജു, കെ.എക്സ്. ജോപ്പൻ, പി.എസ്. രതീഷ്, അനുഭാനു, മനോജ് സ്റ്റീഫൻ, കമറുദ്ദീൻ എന്നിവർ പങ്കെടുത്തു. ------- യുവജനക്ഷേമ ബോർഡ് ഹ്രസ്വചിത്ര മത്സരം ആലപ്പുഴ: സംസ്ഥാന യുവജനക്ഷേമ ബോർഡ് 'റീൽസ് 2021' എന്ന പേരിൽ ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കും. ഓൺലൈനായി ലഭിച്ച ഹ്രസ്വചിത്രങ്ങളിൽനിന്ന് പ്രാഥമിക പരിശോധന നടത്തിയാണ് അന്തിമ വിധി നിർണയത്തിന് ചിത്രങ്ങൾ തെരഞ്ഞെടുത്തത്. സ്വാതന്ത്യം, ഭയം, പ്രതീക്ഷ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. ഒന്നുമുതൽ അഞ്ച് മിനിറ്റ് വരെയാണ് ചിത്രങ്ങളുടെ ദൈർഘ്യം. അന്തിമ പരിശോധനകൾക്കായി തെരഞ്ഞെടുത്ത ചിത്രങ്ങൾ ഈ മാസം 21ന് ആലപ്പുഴ കൈരളി, ശ്രീ തിയറ്ററുകളിൽ പ്രദർശിപ്പിക്കും. അന്ന് ഓരോ വിഭാഗത്തിലെയും മികച്ച ചിത്രങ്ങളെ കണ്ടെത്തി അവാർഡുകൾ വിതരണം ചെയ്യും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 50,000, 25,000, 15,000 രൂപയും മെമന്റോയും സർട്ടിഫിക്കറ്റുകളും നൽകും. അന്തിമ വിധിനിർണയത്തിന്റെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിക്കും. വൈകീട്ട് നാലിന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ യുവജന ക്ഷേമബോർഡ് അംഗം എസ്. ദീപു, ജില്ല യൂത്ത് പ്രോഗ്രാം ഓഫിസർ ചന്ദ്രികാദേവി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.