ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പിന് ജനപങ്കാളിത്ത വഴിയിൽ ഭരണിക്കാവ്

കായംകുളം: ഭരണിക്കാവ് ഗ്രാമത്തെ വരൾച്ചയുടെ പിടിയിൽനിന്ന് മോചിപ്പിക്കാൻ ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പ് ലക്ഷ്യമാക്കുന്ന പദ്ധതി ശ്രദ്ധേയമാകുന്നു. ചൂഷണങ്ങളിലൂടെ നഷ്ടമായ ഓണാട്ടുകരയുടെ പ്രകൃതിസമ്പത്ത് വീണ്ടെടുക്കുകയാണ് ലക്ഷ്യം. ജലസ്രോതസ്സുകളുടെ കുറവുകാരണം വേനൽ തുടക്കത്തിൽ നാട് വരണ്ടുണങ്ങിയതാണ് ഇടപെടലുമായി രംഗത്തിറങ്ങാൻ പഞ്ചായത്തിനെ പ്രേരിപ്പിച്ചത്. അനധികൃത നികത്തലും കുഴിക്കലുമാണ് പരമ്പരാഗത ജലസ്രോതസ്സുകളുടെ നാശത്തിന് കാരണമായത്. പാടശേഖരങ്ങളുടെ വിസ്തൃതി കുറഞ്ഞതും പ്രശ്നമായി. നീരൊഴുക്ക് നിലച്ചത് ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾക്കാണ് വഴിതെളിച്ചത്. വേനലിൽ വരൾച്ചയും വർഷകാലത്ത് വെള്ളക്കെട്ടുമാണ് നാട് നേരിടുന്നത്. വേനലിൽ വെള്ളമെത്താനും വർഷകാലത്ത് വെള്ളം ഒഴുകാനും സഹായിച്ചിരുന്ന തോടുകൾ കൈയേറുകയും നികത്തിയതുമാണ് പ്രശ്നം. വറ്റിവരണ്ടതും വഴിമാറി ഒഴുകുന്നതുമായ നീർച്ചാലുകളുടെ വീണ്ടെടുപ്പിലൂടെ ഇതിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ഇതോടൊപ്പം ജലാശയങ്ങളുടെ മലിനീകരണം തടയുക, നവീകരണവും ശുചീകരണവും ഉറപ്പാക്കുക, ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന് ബോധവത്കരണം സംഘടിപ്പിക്കുക, മലിനമാക്കുന്നവർക്കെതിരെ നടപടി തുടങ്ങിയവയും നടപ്പാക്കും. ഇതിന് ജനകീയ പങ്കാളിത്തത്തോടെയുള്ള ബൃഹത്പദ്ധതികൾക്കാണ് രൂപം നൽകിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.