പോത്ത് വിരണ്ടോടി; രണ്ടുപേർക്ക് പരിക്ക്

ആലപ്പുഴ: വാഹനത്തിൽനിന്ന് ഇറക്കുന്നതിനിടെ വിരണ്ടോടിയ പോത്ത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. പിടിച്ചുകെട്ടാനുള്ള ശ്രമത്തിനിടെ രണ്ടുപേർക്ക് പരിക്ക്. റോഡിലൂടെ പാഞ്ഞ പോത്തിന്‍റെ വരവ് കണ്ട് പേടിച്ച് പെൺകുട്ടിയും വീണു. വെള്ളിയാഴ്ച രാവിലെ 11.30നാണ് സംഭവങ്ങൾക്ക് തുടക്കം. ആര്യാട് പള്ളിക്ക് സമീപത്തെ ബഷീറിന്‍റെ ഇറച്ചിക്കടയിലേക്കാണ് മണ്ണഞ്ചേരിയിൽനിന്ന് വാങ്ങിയ പോത്തിനെ എത്തിച്ചത്. ഈ സമയമാണ് വിരണ്ടോടിയത്. കയർ പൊട്ടിച്ച് കടന്ന പോത്തിനെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിനിടെ ബഷീറിന്‍റെ മകൻ സജീർ (43), ഇറച്ചിക്കടയിലെ ജോലിക്കാരൻ സിയാദ് (43) എന്നിവർക്കാണ് പരിക്കേറ്റത്. കൊമ്പുകൊണ്ടുള്ള കുത്തിൽ സജീറിന്‍റെ കൈക്കും സിയാദിന്‍റെ കാലിനും മുറിവേറ്റു. തുടർന്ന് മുന്നോട്ട് ഓടിയ പോത്തിന്‍റെ വരവുകണ്ട് പേടിച്ചാണ് വഴിയാത്രികയായ പെൺകുട്ടി നിലത്തുവീണത്. പിന്നീട് കാളികാവ് ക്ഷേത്രത്തിനുസമീപത്തെ ചതുപ്പുപാടത്തിനടുത്ത് നിലയുറപ്പിച്ച പോത്തിനെ ഇറച്ചിക്കടയിലെ ജീവനക്കാരുടെ നേതൃത്വത്തിൽ പിടികൂടി മരത്തിൽ കെട്ടിയിട്ടു. ശനിയാഴ്ച രാവിലെ ഒമ്പതിന് അഴിക്കാനെത്തിയപ്പോൾ വീണ്ടും പോത്ത് അക്രമാസക്തമായി. കയർ പൊട്ടിച്ച് ഓടുമെന്ന സ്ഥിതിയെത്തിയപ്പോൾ അഗ്നിരക്ഷാസേനയുടെ സഹായം തേടി. ആലപ്പുഴയിൽനിന്ന് എത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ കുരുക്കിട്ട് പോത്തിനെ വരുതിയിലാക്കി. കാലുകൾ ബന്ധിച്ചശേഷം എക്സ്കവേറ്റർ ഉപയോഗിച്ച് വാഹനത്തിൽ കയറ്റിയാണ് സ്ഥലത്തെത്തിച്ചത്. അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ പി.ബി. വേണുക്കുട്ടൻ, അസി. സ്റ്റേഷൻ ഓഫിസർ വാലന്‍റയിൻ, നെൽസൺ ഡിക്രൂസ്, പ്രശാന്ത്, ജോബിൻ വർഗീസ്, കെ.ആർ. വിപിൻരാജ്, അനീഷ്, രതീഷ്, സന്തോഷ്, ആന്‍റണി ജോസഫ്, ടി. ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പോത്തിനെ പിടിച്ചുകെട്ടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.