ആശുപത്രികളെ സുരക്ഷിത മേഖലയായി പ്രഖ്യാപിക്കണം -ഐ.എം.എ

ആലപ്പുഴ: ഡോക്ടർമാർക്കും ആശുപത്രികൾക്കും നേരെ തുടരെ ആക്രമണമുണ്ടാകുന്നതിനാൽ ആശുപത്രികളെ സുരക്ഷിത മേഖലയായി പ്രഖ്യാപിക്കണമെന്ന് ഐ.എം.എ ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആശുപത്രിയിൽ അക്രമണം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു. രണ്ടുവർഷത്തിനകം വനിതകൾ ഉൾപ്പെടെ നൂറിലധികം ഡോക്ടർമാരാണ് സംസ്ഥാനത്തെ വിവിധഭാഗങ്ങളിൽ ആക്രമിക്കപ്പട്ടത്. മാവേലിക്കര താലൂക്ക് ആശുപത്രിയിലും നൂറനാടും ഡോക്ടറെയും ആക്രമിച്ചകേസിൽ പ്രതികൾ പൊലീസുകാരാണ്. ആലപ്പുഴ മെഡിക്കൽ കോളജിൽ വനിത ഹൗസ് സർജനെ ആക്രമിച്ചകേസിൽ പൊലീസ് ഗൺമാനെയും അറസ്റ്റ് ചെയ്തിട്ടില്ല. പൊലീസ് അറസ്റ്റ് വൈകിച്ച് കൂടുതൽ സമയം നൽകി പ്രതികൾക്ക് മുൻകൂർ ജാമ്യം എടുക്കാൻ അവസരം ഒരുക്കി കൊടുക്കുകയാണ്. ഇതിനെതിരെ പലതവണ പരാതിപ്പെട്ടിട്ടും ഉന്നത ഉദ്യോഗസ്ഥർ നിസ്സംഗത പാലിക്കുകയാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. വാർത്തസമ്മേളനത്തിൽ ജില്ല ചെയർമാൻ ഡോ. എ.പി. മുഹമ്മദ്, മുൻ സംസ്ഥാന പ്രസിഡന്‍റ് ഡോ.പി.ടി. സക്കറിയ, ആലപ്പുഴ ബ്രാഞ്ച് പ്രസിഡന്‍റ് ഡോ. മദന മോഹനൻ നായർ, ഡോ. ടി.കെ. സുദീപ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.