കാണാമറയത്ത് ഒരുമാസം; യു.പിയിൽനിന്നുള്ള പെൺകുട്ടിക്ക് ബന്ധുക്കളെ കിട്ടി

ആലപ്പുഴ: ആരോരുമില്ലാതെ ആലപ്പുഴയിൽ ഒരുമാസത്തോളം കഴിഞ്ഞ യു.പി സ്വദേശിയായ പെൺകുട്ടി മാതാപിതാക്കളെ തിരിച്ചുകിട്ടിയ സന്തോഷത്തിൽ ശനിയാഴ്ച ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽനിന്ന് നാട്ടിലേക്ക് മടങ്ങി. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ വീണുകിട്ടിയ ആ സന്തോഷം പങ്കുവെച്ചും പുതുവസ്ത്രവും മാലയും ധരിച്ചുമായിരുന്നു മടക്കം. ഉത്തർപ്രദേശ് ഉഗന്ദർപൂരി കാലാപാർ മുസാഫിർ നഗറിലെ 16കാരി വീടുവിട്ടിറങ്ങിയതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. കഴിഞ്ഞ ജൂലൈ 19നാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ അലഞ്ഞുതിരിഞ്ഞ പെൺകുട്ടിയെ റെയിൽവേ പൊലീസ് കണ്ടെത്തിയത്. പിന്നീട് പിങ്ക് പൊലീസ് വഴി വനിത സ്റ്റേഷനിലെത്തിച്ച് വിവരങ്ങൾ തേടി. തുടർന്ന് സഖി വൺ സ്റ്റോപ് സെന്‍ററിൽ ഏഴുദിവസം പാർപ്പിച്ചു. പിന്നീട് മായിത്തറ കുട്ടികളുടെ കേന്ദ്രത്തിൽ പാർപ്പിച്ച് കുട്ടിയിൽനിന്ന് വിവരങ്ങൾ തേടി. ഹിന്ദി ഭാഷ മാത്രമാണ് സംസാരിച്ചിരുന്നത്. ശരീരത്തിൽ പാടുകൾ കണ്ടതോടെ മെഡിക്കൽ പരിശോധക്ക് വിധേയമാക്കിയെങ്കിലും കുഴപ്പമില്ലെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി. പിന്നീട് നടത്തിയ കൗൺസലിങ്ങിൽനിന്ന് കിട്ടിയ വിവരമാണ് കൈവിട്ടുപോയ മാതാപിതാക്കളെ കണ്ടെത്താൻ സഹായിച്ചത്. ചിൽഡ്രൻസ് ഹോമിലെ കെയർ ടേക്കർ സുജയുടെ നേതൃത്വത്തിൽ മിസിങ് ചൈൽഡ് ഗ്രൂപ് വഴിയായിരുന്നു ആദ്യ അന്വേഷണം. ഇത് കോഴിക്കോടുള്ള വെൽഫെയർ ഇൻസ്പെക്ടർ അഷ്റഫ് കണ്ടതോടെ ഓൾ ഇന്ത്യ ഗ്രൂപ്പിലേക്ക് വിവരങ്ങൾ കൈമാറി. ഇത് മാതാപിതാക്കളിലേക്കെത്തിക്കാൻ വഴി തുറന്നു. അവർ കുട്ടിയുമായി വിഡിയോ കാൾ നടത്തിയാണ് തിരിച്ചറിഞ്ഞത്. നേരിയ മാനസികവൈകല്യമുള്ള കുട്ടിയെ ജൂൺ 28നാണ് കാണാതായതെന്ന് അവർ പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽനിന്ന് യാത്രയാക്കാൻ സി.ഡബ്ല്യു.സി ചെയർപേഴ്സൻ ജി. വസന്തകുമാരിയമ്മ, ജില്ല ശിശുസംരക്ഷണ ഓഫിസർ ടി.വി. മിനിമോൾ, മായിത്തറ ചിൽഡ്രൻസ് ഹോം സൂപ്രണ്ട് പി.എസ്. സിനി, ഇൻസ്റ്റിറ്റ്യൂഷനൽ കെയർ പ്രൊട്ടക്ഷൻ ഓഫിസർ ലിനു ലോറൻസ് എന്നിവരും എത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.