സ്വാതന്ത്ര്യ ദിനാഘോഷം: 'ഹർ ഘർ തിരംഗ'ക്ക് ഇന്ന് തുടക്കം

ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ ദേശീയപതാക ഉയർത്താനുള്ള 'ഹർ ഘർ തിരംഗ'ക്ക് ശനിയാഴ്ച തുടക്കമാകും. ആഗസ്റ്റ് 13 മുതൽ 15 വരെ ജില്ലയിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും ഓഫിസുകളിലും ദേശീയപതാക ഉയർത്തും. ഇതോടൊപ്പം വീടുകളിലും സർക്കാർ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലും സർക്കാർ കെട്ടിടങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ദേശീയപതാക ഉയർത്താം. വീടുകളിൽ ദേശീയപതാക ഉയർത്തുമ്പോൾ മൂന്നുദിവസം രാത്രി താഴ്‌ത്തേണ്ടതില്ല. ഫ്ലാഗ് കോഡിലെ നിർദേശങ്ങൾ പാലിച്ചാകണം ദേശീയപതാക ഉയർത്തേണ്ടത്. മാർഗനിർദേശങ്ങൾ ഇങ്ങനെ: കോട്ടൺ, പോളിസ്റ്റർ, കമ്പിളി, സിൽക്ക്, ഖാദി തുണി ഉപയോഗിച്ചു കൈകൊണ്ട്​ നൂൽക്കുന്നതോ യന്ത്രസഹായത്താൽ നിർമിച്ചതോ ആയ ദേശീയപതാക ഉപയോഗിക്കണം. ദേശീയപതാക ദീർഘചതുരാകൃതിയിലായിരിക്കണം. ഏതു വലുപ്പവും ആകാം, എന്നാൽ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം. കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയർത്താൻ പാടില്ല. പതാക പ്രദർശിപ്പിക്കുമ്പോഴെല്ലാം ആദരവോടെയും വ്യക്തതയോടെയുമാകണം സ്ഥാപിക്കേണ്ടത്. മറ്റേതെങ്കിലും പതാകക്കൊപ്പം ദേശീയപതാക ഉയർത്താൻ പാടില്ല. . ദേശീയപതാക തലതിരിഞ്ഞ രീതിയിൽ പ്രദർശിപ്പിക്കരുത്. അലങ്കാരരൂപത്തിൽ ഉപയോഗിക്കരുത്. പതാക തറയിലോ നിലത്തോ തൊടാൻ അനുവദിക്കരുത്. പതാകയിൽ എഴുത്തുകൾ പാടില്ല. ഫ്ലാഗ് കോഡിൽ പരാമർശിച്ചിരിക്കുന്ന വിശിഷ്ട വ്യക്തികളുടേതൊഴികെ ഒരു വാഹനത്തിലും പതാക പാടില്ല. മറ്റേതെങ്കിലും പതാക ദേശീയപതാകക്ക്​ മുകളിലോ അരികിലോ സ്ഥാപിക്കരുത്. ഫ്ലാഗ് കോഡ് നിർദേശങ്ങൾക്ക് വിരുദ്ധമായി ദേശീയപതാക കൈകാര്യം ചെയ്യുന്നവർക്കെതിരെയും ദേശീയപതാകയെ അപമാനിക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും പൊതുസ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും പ്രദർശിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.