മറ്റപ്പള്ളി പൊലീസ് ഫയറിങ് റേഞ്ച്; എം.എൽ.എയും ജില്ല പൊലീസ് മേധാവിയും സന്ദർശിച്ചു

ചാരുംമൂട്: പാലമേൽ മറ്റപ്പള്ളി പൊലീസ് ഫയറിങ് റേഞ്ച് എം.എസ്. അരുൺകുമാർ എം.എൽ.എ, ജില്ല പൊലീസ് മേധാവി ജി. ജയദേവ് എന്നിവർ സന്ദർശിച്ചു. സംസ്ഥാന ആഭ്യന്തര വകുപ്പി‍ൻെറ അധീനതയിലുള്ള മറ്റപ്പള്ളിയിലുള്ള ഒമ്പത് ഏക്കർ സ്ഥലം ഇപ്പോൾ കാടുകയറി കാട്ടുപന്നികളുടെ ആവാസകേന്ദ്രമാണ്. കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കാനും ആളുകളെ അക്രമിക്കാനും തുടങ്ങിയ സാഹചര്യത്തിൽ എം.എസ്. അരുൺകുമാർ എം.എൽ.എ ആഭ്യന്തര വകുപ്പ് മുഖേന നൽകിയ നിർദേശത്തെ തുടർന്നാണ് സന്ദർശനം. ചൊവ്വാഴ്ച രാവിലെ ജില്ല പൊലീസ് മേധാവി ജി. ജയദേവ്, ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ. ആർ. ജോസ് എന്നിവർ എം.എൽ.എക്കൊപ്പമെത്തി. പഞ്ചായത്ത് പ്രസിഡന്‍റ്​ ബി. വിനോദ് മറ്റു ജനപ്രതിനിധികൾ, കർഷകർ തുടങ്ങിയവരും സ്ഥലത്ത് ഉണ്ടായിരുന്നു. മുമ്പ് ക്യാമ്പിൽനിന്നുള്ള പൊലീസുകാർക്ക് വെടിവെപ്പ് പരിശീലനത്തിന് ഉപയോഗിച്ചിരുന്ന സ്ഥലത്ത് വർഷങ്ങളായി പരിശീലനം നടക്കുന്നില്ല. ഇതിനിടെ പൊലീസ് സേന വിഭാഗമായ തണ്ടർ ബോൾട്ടി‍ൻെറ പരിശീലന ഭാഗമായ കെട്ടിടം നിർമിച്ചെങ്കിലും ഇപ്പോൾ കാടുകയറി. നിലവിൽ തരിശുരഹിത ഗ്രാമപദ്ധതി നടന്നുവരുന്ന പാലമേൽ ഗ്രാമപഞ്ചായത്തും നൂറനാട് ജനമൈത്രി പൊലീസും ചേർന്നുള്ള പദ്ധതികളാണ് ആലോചിക്കുന്നത്. ഇതിനായി സ്ഥലത്തെ അടിക്കാടുകൾ വെട്ടിത്തെളിച്ച് കൃഷിയിറക്കും. യുവജനങ്ങൾക്ക് പ്രോത്സാഹനമായി ഇവിടത്തെ കളിക്കളം പ്രയോജനപ്പെടുത്തുകയും കെട്ടിടം വിജ്ഞാനപ്രദമായ പ്രവർത്തനങ്ങൾക്കും എസ്.പി.സി കുട്ടികളുടെ പരിശീലനത്തിനും ഉപയോഗിക്കാനുമാണ് പ്രാഥമികമായി ആലോചനയിലുള്ളതെന്ന് എസ്.പി പറഞ്ഞു. ഫോട്ടോ: പാലമേൽ പഞ്ചായത്ത് പൊലീസ് ഫയറിങ് റേഞ്ചിൽ എം.എസ്. അരുൺകുമാർ എം.എൽ.എ, ജില്ല പൊലീസ് മേധാവി ജി. ജയദേവ് തുടങ്ങിയവർ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.