ആലപ്പുഴ: മൂന്ന് മാസമായി ശമ്പളവും ആനുകൂല്യങ്ങളുമില്ലാതെ വലയുകയാണ് സ്കൂൾ പാചകത്തൊഴിലാളികൾ. അധികാര വാതിലുകൾ പലതു മുട്ടിയിട്ടും പരിഹാരമില്ല. ഏപ്രിൽ, മേയ് മാസങ്ങളിൽ 2000 രൂപ വീതം നൽകുന്ന വെക്കേഷൻ അലവൻസും രണ്ട് വർഷമായി ഇവർക്ക് ലഭിക്കുന്നില്ല. മറ്റ് വരുമാനമില്ലാത്തവരാണ് പാചക തൊഴിലാളികളിൽ ഏറെയും. ഇവരെ ആശ്രയിച്ച് കഴിയുന്ന കുടുംബം ശമ്പളം മുടങ്ങിയത് മൂലം ബുദ്ധിമുട്ടിലാണ്. മൂന്ന് മാസത്തെ ശമ്പളം നൽകണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രിക്ക് നിവേദനവും നൽകി. ശമ്പളവും അലവൻസും അനുവദിക്കുമെന്ന് പറയുന്നതല്ലാതെ ജീവനക്കാരുടെ അക്കൗണ്ടിൽ പണം ഇപ്പോഴും വന്നിട്ടില്ല. ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിൽ മൂന്ന് സ്പെഷൽ സ്കൂളുകൾ ഉൾപ്പെടെ 62 സ്കൂളുകളിൽ 70 പാചകത്തൊഴിലാളികൾക്ക് ശമ്പള ഇനത്തിൽ മാത്രം 14.5 ലക്ഷം രൂപ കിട്ടാനുണ്ട്. ഏപ്രിൽ, മേയ് മാസങ്ങളിൽ ലഭിക്കേണ്ടിയിരുന്ന 2000 രൂപ പ്രകാരമുള്ള വെക്കേഷൻ അലവൻസും കിട്ടിയിട്ടില്ല. ജൂണിലെ ഉച്ചഭക്ഷണത്തിന് പച്ചക്കറി, പാൽ, മുട്ട എന്നിവ വാങ്ങിയതിന് 62 സ്കൂളുകൾക്ക് 11 ലക്ഷം രൂപയും ലഭിക്കാനുണ്ട്. ശമ്പളവും ആനുകൂല്യങ്ങളും മുടങ്ങിയതിൽ പ്രതിഷേധിച്ച് സമരം ചെയ്യാൻ ഒരുങ്ങിയ പാചകത്തൊഴിലാളികൾ അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു. സ്കൂൾ കുട്ടികളെ പട്ടിണിക്കിട്ടുള്ള സമരം തൽക്കാലം വേണ്ടെന്ന് വെക്കുകയായിരുന്നു. 20ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന് ശേഷവും നടപടിയില്ലെങ്കിൽ പണിമുടക്ക് ഉൾപ്പെടെ പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനാണ് ഒടുവിലെ തീരുമാനം. പാചകത്തൊഴിലാളികളെ സ്ഥിരം സ്കൂൾ ജീവനക്കാരായി നിയമിക്കുക, ശമ്പളം 10 മാസം എന്നത് 12 മാസം ആക്കി വർധിപ്പിക്കുക, പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും നൽകുക, ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങൾ നടപ്പാക്കുക, കോടതി പ്രഖ്യാപിച്ച കുടിശ്ശിക നൽകുക, മുടങ്ങിക്കിടക്കുന്ന വെക്കേഷൻ അലവൻസ് നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികൾ മുന്നോട്ടുവെക്കുന്നത്. അധ്യാപക ഒഴിവ് ആറാട്ടുപുഴ: മംഗലം ഹയർസെക്കൻഡറി സ്കൂളിൽ ഹിന്ദി (ജൂനിയർ) താൽക്കാലിക അധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി വെള്ളിയാഴ്ച രാവിലെ 11ന് ഓഫിസിൽ ഹാജരാകണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.